ബെംഗളൂരു: കനത്ത ചൂടില്‍ ഉരുകുകയാണ് ബെംഗളൂരു. 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നു നില്‍ക്കുന്ന ചൂടിന് ശമനമേകാൻ മഴ എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.കർണാടകയിലെ പതിനാറ് ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. പല ജില്ലകളിലും ആലിപ്പഴ വീഴ്ചയും ഉണ്ടാകാനിടയുണ്ട്. ബെംഗളൂരുവില്‍ കനത്ത മഴ പെയ്യാൻ ഇടയില്ലെങ്കിലും, കാലാവസ്ഥ ‘പ്രീ മണ്‍സൂണ്‍’ നിലയിലേക്ക് മാറിയേക്കും. ഇത് ഇടക്കിടെയുള്ള വേനല്‍മഴയ്ക്ക് വഴിയൊരുക്കുന്നു.ബെംഗളൂരു റൂറലിലിലും, ബെംഗളൂരു അർബനിലും ഏപ്രില്‍ 26 വരെ പൊതുവെ വരണ്ട കാലാവസ്ഥ തന്നെയായിരിക്കും. നിലവില്‍ ബെംഗളൂരുവിലെ താപനില ഏതാണ്ട് 36 ഡിഗ്രിയിലാണ്. സാധാരണയെക്കാളും 2 -3 ഡിഗ്രി കൂടുതലാണിത്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കർണാടകയില്‍ ഉള്‍പ്രദേശങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ കർണാടകയുടെ ഇടിമിന്നലും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. വടക്കൻ ഉള്‍നാടൻ കർണാടകയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ബെലഗാവി, ധാർവാഡ്, ഹാവേരി, ഗഡഗ് ജില്ലകളില്‍ മിതമായ മഴ ലഭിച്ചേക്കാം. കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ ജില്ലകള്‍ക്കും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം വന്നിട്ടുണ്ട്. കർണാടകയുടെ തെക്കൻ ഉള്‍നാടൻ ജില്ലകളായ ശിവമോഗ, ചിക്കമംഗളൂരു, കുടക്, ഹാസൻ ജില്ലകളില്‍ ഏപ്രില്‍ 24 വരെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റർ ആയിരിക്കും. തീരദേശ കർണാടക ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ ഏപ്രില്‍ 24 വരെ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.അതെസമയം ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ‘ചൂടും ഈർപ്പവും’ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
താപനിലയില്‍ വലിയ മാറ്റമൊന്നും സംഭവിക്കില്ല. മഴ സാധ്യത വടക്കൻ ജില്ലകളിലും ഉണ്ടെങ്കിലും പലയിടത്തും ഉഷ്ണതരംഗം തുടരുമെന്നാണ് മനസ്സിലാക്കേണ്ടത്. താപനില 45 ഡിഗ്രി വരെപ്പോലും ഉയരാനിടയുണ്ട്.ആലിപ്പഴം വീഴ്ച ഉണ്ടാകുമെന്ന വാര്‍ത്ത ഹാസൻ, മാണ്ഡ്യ തുടങ്ങിയ മേഖലകളില്‍ വലിയ ആശങ്കയാണ് പടർത്തിയിരിക്കുന്നത്. കാർഷിക വിളകള്‍ക്ക് നാശമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. വിളവെടുപ്പിന്റെ സീസണായിക്കഴിഞ്ഞ മാമ്പഴം അടക്കമുള്ള വിളകള്‍ക്ക് ഭീഷണിയാണ് ആലിപ്പഴം. കാപ്പി, കുരുമുളക് തുടങ്ങിയ വിളകളെയും ആലിപ്പഴം വീഴ്ച ബാധിക്കും. തമിഴ്‌നാട്ടിലെ മാന്നാർ ഉള്‍ക്കടല്‍ മുതല്‍ കർണാടക വരെ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി കാലാവസ്ഥാ മാറ്റത്തിന് കാരണമായിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കും വടക്കൻ കർണാടകയ്ക്കും മുകളിലുള്ള ചുഴലിക്കാറ്റ് രൂപീകരണവുമാണ് പെട്ടെന്നുള്ള കാലാവസ്ഥ മാറ്റങ്ങള്‍ക്ക് കാരണം എന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ പ്രതിഭാസം അസ്ഥിരമായ അന്തരീക്ഷ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.