ബെംഗളൂരു: മാസം 3.5 ലക്ഷം രൂപ ശമ്പളം കിട്ടിയാല്‍ എത്ര രൂപ മിച്ചം വെയ്ക്കാനാകും? ഒരു ലക്ഷം രൂപ? എന്നാല്‍ ഒരു ലക്ഷം പോയിട്ട് 50,000 രൂപ പോലും മിച്ചം പിടിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നാണ് ഒരു ടെക്കി പറയുന്നത്.റെഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.34 വയസുള്ള സോഫ്റ്റ്‌വെയർ പ്രൊഫഷണലാണ് കുറിപ്പ് പങ്കുവെച്ചത്. നാല് വയസുള്ള ഇരട്ട പെണ്‍മക്കളോടൊപ്പമാണ് അദ്ദേഹം ബെംഗളൂരുവില്‍ താമസിക്കുന്നത്. സാമ്പത്തികമായി മോശം അവസ്ഥയിലല്ലെങ്കിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ജോലിയെക്കുറിച്ചുള്ള അനിശ്ചിതത്വവും തന്നെ സമ്മർദത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു.’എന്റെ വാർഷിക സിടിസി 96 ലക്ഷം രൂപയാണ്. നികുതി കിഴിച്ചശേഷം മാസം 3.5 ലക്ഷം രൂപ കൈയില്‍ കിട്ടും. ഇതിന് പുറമെ 35 ലക്ഷം രൂപയുടെ ഇഎസ്‌ഒപികളുമുണ്ട്.
എന്നാല്‍ സ്റ്റാർട്ട്‌അപ്പ് കമ്പനിയായതിനാല്‍ അതിനെ വരുമാനത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല. ഇത്രയും വരുമാനമുണ്ടായിട്ടും ഓരോ മാസവും 45,000 മുതല്‍ 50,000 രൂപ വരെ മാത്രമാണ് മിച്ചം വെക്കാൻ കഴിയുന്നത്. ഈ സാഹചര്യം എന്നെ ഏറെ സമ്മർദത്തിലാക്കുന്നുണ്ട്,” എന്നാണ് അദ്ദേഹം റെഡിറ്റില്‍ കുറിച്ചത്.തന്റെ മാസച്ചെലവുകളുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. വീടിനായി എടുത്ത വായ്പയുടെ ഇഎംഐ മാത്രം മാസം 80,000 രൂപയാണ്. കഴിഞ്ഞ ആറു വർഷമായി വായ്പ തിരിച്ചടച്ചുവരികയാണ്. ഇനി ഏകദേശം പത്ത് വർഷത്തെ തിരിച്ചടവ് കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുകൂടാതെ കാറിന്റെ വായ്പയ്ക്കായി മാസം 30,000 രൂപ നല്‍കണം. നിലവില്‍ ഏകദേശം 10 ലക്ഷം രൂപയുടെ കാർ ലോണ്‍ ബാക്കിയുണ്ട്.കുടുംബച്ചെലവുകളാണ് വരുമാനത്തിന്റെ വലിയൊരു ഭാഗം കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു.
നാല് വയസുള്ള ഇരട്ടക്കുട്ടികളെ നോക്കാൻ നിയമിച്ചിരിക്കുന്ന നാനിക്ക് മാസം 40,000 രൂപയാണ് നല്‍കുന്നത്. കുട്ടികളുടെ പ്രീ-സ്കൂള്‍, ഡേകെയർ ചെലവുകള്‍ക്കായി മാത്രം മാസം 50,000 രൂപ വേണം.വീട്ടുജോലിക്കാരിക്കും പാചകക്കാരിക്കുമായി 6,000 രൂപ, പലചരക്ക് സാധനങ്ങള്‍ വാങ്ങാൻ 20,000 രൂപ, ജിം ഉള്‍പ്പെടെയുള്ള ആരോഗ്യപരിപാലന ചെലവുകള്‍ക്ക് 8,000 രൂപ, വൈദ്യുതി ബില്‍ ഉള്‍പ്പെടെയുള്ള ഗാർഹിക ആവശ്യങ്ങള്‍ക്കായി 15,000 രൂപ എന്നിങ്ങനെയും ചെലവുണ്ട്.ഇതിനു പുറമെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതിനും യാത്രകള്‍ക്കുമായി ശരാശരി 40,000 രൂപ വരെ ഓരോ മാസവും ചെലവാകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇപ്പോള്‍ തന്റെ ആസ്തി മൂല്യം ഏകദേശം മൂന്ന് കോടി രൂപയാണെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി അതില്‍ കാര്യമായ വളർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വർഷത്തില്‍ നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മാത്രമാണ് ആസ്തിയിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.’എനിക്ക് ഒന്നും സമ്പാദിക്കാൻ കഴിയുന്നില്ലെന്ന തോന്നലാണ് ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ടാല്‍ നിലവിലെ ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക എപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ചുള്ള ഭയം വർധിക്കുകയാണ്.ജോലി സമ്മർദവും കുടുംബബാധ്യതകളും ചേർന്ന് ഞാൻ മാനസികമായി തളർന്നിരിക്കുകയാണ്. കുറച്ചുകാലം ഒരു ബ്രേക്ക് എടുക്കണമെന്നുണ്ട്. പക്ഷേ ഉയർന്ന ചെലവുകള്‍ കാരണം അതിനും സാധിക്കുന്നില്ല,” എന്നും അദ്ദേഹം കുറിച്ചു.അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുമായെത്തിയത്.’മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കുന്ന കാര്യം പരിഗണിച്ചുകൂടേ? കുട്ടികളെ നോക്കാൻ അവർ സഹായിച്ചാല്‍ ഡേകെയർ ചെലവുകളും കുടുംബത്തെ കാണാനായി നടത്തുന്ന യാത്രാചെലവുകളും ഒരു പരിധിവരെ കുറയ്ക്കാനാകും.
അതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ മനഃശാന്തിയും ലഭിക്കും’, എന്നായിരുന്നു ഒരാള്‍ കമൻ്റ് ചെയ്തത്.’കൂടുതല്‍ പണം മിച്ചം വെക്കാൻ കഴിയുന്നില്ലെന്ന കാര്യം മാത്രം ചിന്തിക്കേണ്ട. ഇതിനകം നിങ്ങള്‍ സമ്പാദിച്ചിട്ടുള്ള ആസ്തിയുടെ മൂല്യം എങ്ങനെ കൂടുതല്‍ വർധിപ്പിക്കാമെന്നതിലാണ് ശ്രദ്ധ നല്‍കേണ്ടത്’, എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.വീട്ടുവായ്പയുടെ ഇഎംഐയെ സാധാരണ ചെലവായി മാത്രം കാണേണ്ടതില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ‘സാങ്കേതികമായി നോക്കിയാല്‍ നിങ്ങള്‍ പ്രതിമാസം 50,000 രൂപ മാത്രമല്ല സമ്പാദിക്കുന്നത്. വീടിന്റെ ഇഎംഐയുടെ വലിയൊരു ഭാഗം നിങ്ങളുടെ ആസ്തിയിലേക്കാണ് പോകുന്നത്. കാറിനും ഒരു മൂല്യമുണ്ട്. എല്ലാം ചേർത്ത് നോക്കിയാല്‍ ഏകദേശം 1.4 ലക്ഷം രൂപയോളം നിങ്ങള്‍ പ്രതിമാസം സമ്പാദ്യമായി മാറ്റിവെക്കുന്നുണ്ട്. അതിനാല്‍ അനാവശ്യമായി ആശങ്കപ്പെടേണ്ട കാര്യമില്ല,” എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.