കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി തള്ളി ഹൈക്കോടതി.സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ആണ് കോടതി തള്ളിയത്. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹർജി തള്ളിയത്. കഴിഞ്ഞ ദിവസം ഈ ഹര്‍ജി കോടതി പരിഗണിച്ചിരുന്നെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.സൗജന്യ യാത്ര പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നാണ് കോടതി ചോദിച്ചത്. ആ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ച് കാണിക്കുന്നത് വിവേചനമാണെന്നും. പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും ഹരജിക്കാരൻ പറഞ്ഞു. കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിക്കാരൻ ഹൈക്കോടതിയില്‍ ആവശ്യപ്പട്ടിരുന്നു.