ചെന്നൈ : നിശാ ക്ലബ്ബിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കൻ യുവതിയെ കാറിടിച്ചു കൊന്നു. ചെന്നൈയിലെ കോയമ്പേടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വിഴുപുരത്തെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ കുടുംബസമേതം താമസിച്ചിരുന്ന യാൻസി (18) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.സുഹൃത്തിനെ കാണാൻവേണ്ടി ചെന്നൈയിൽ എത്തിയതായിരുന്നു യാൻസി. ശനിയാഴ്ച രാത്രി യുവതി സുഹൃത്തുക്കൾക്കൊപ്പം നിശാ ക്ലബ്ബിൽ പോയി. ഇവിടെവെച്ച് ഒരു സംഘം ആളുകളുമായി യുവതിയും സുഹൃത്തുക്കളും തർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ ക്ലബ്ബിലെ സുരക്ഷാ ജീവനക്കാർ ഇരുവിഭാഗത്തെയും പുറത്താക്കി. എന്നാൽ, പുറത്തും സംഘർഷം തുടർന്നു.തുടർന്ന് യാൻസിയും സുഹൃത്തുക്കളും ഇരുചക്ര വാഹനങ്ങളിൽ പുറത്തിറങ്ങിയപ്പോൾ എതിർവിഭാഗം കാറിൽ പിന്തുടർന്ന് ഇരുചക്ര വാഹനം ഇടിച്ചിടുകയായിരുന്നു.യാൻസി സംഭവസ്ഥലത്തുതന്നെ മരിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ ഗുരുതരാവസ്ഥയിൽ റോയപ്പേട്ട സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോയമ്പേട് പോലീസ് നടത്തിയ അന്വേഷണത്തിൽ അരുമ്പാക്കം സ്വദേശി ബാലഗുരു (21), ചൂളൈമേട് സ്വദേശി ജോഷ്വ (19), നെർകുണ്ട്രം സ്വദേശി കിഷോർ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.