ബെംഗളൂരു: മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി.ഓണ്‍ലൈനില്‍ വിതരണം ചെയ്തത് പുഴുവരിച്ച കോഴിമുട്ടയെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണ പദാർത്ഥങ്ങള്‍ സൂക്ഷിച്ചത് കണ്ടെത്തി.ബെംഗളൂരു നഗരത്തിലെ പ്രമുഖ ക്ലബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിലുള്ള ക്ലബ്ബുകളിലെ അടുക്കളകളും അടച്ചുപൂട്ടി. അടുക്കളകളില്‍ പാറ്റകളും മാലിന്യവും കണ്ടെത്തുകയും ചെയ്തു.

ഡോളേഴ്സ് കോളനിയിലെ ക്ലബ്ബിന്റെ അടുക്കള അടച്ചിച്ചു. ഇവിടെ സമൂസ ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആണ് ഉണ്ടാക്കിയിരുന്നത്. ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കാർ ഷെഡ്ഡിനകത്ത് ആയിരുന്നു സമൂസ പരത്തുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും തൊഴിലാളികള്‍ താമസിക്കുന്നതും ഒരേ ഇടത്താണെന്നും പരിശോധനയില്‍ കണ്ടെത്തി. ഇവിടെ സമൂസ ഉണ്ടാക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദിവസവും പതിനായിരത്തോളം സമൂസകള്‍ ആയിരുന്നു ഇവിടെ ഉണ്ടാക്കിയിരുന്നത്.