ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ പിഎം ഇ ഡ്രൈവ് പദ്ധതിക്ക് കീഴില്‍ ബെംഗളൂരുവിനായി 4500 ഇലക്ട്രിക് ബസുകള്‍ വാങ്ങാൻ അനുമതി നല്കി കർണാടക മന്ത്രിസഭ.മാസങ്ങളായി നീണ്ട അനുമതി വൈകലിന് ശേഷമാണ് തീരുമാനം. ഇതോടെ കർണാടകയ്ക്ക് അനുവദിച്ച ബസുകളും അതുമായി ബന്ധപ്പെട്ട കേന്ദ്ര സബ്സിഡിയും നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് അവസാനമായിരിക്കുകയാണ്.മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. ടെൻഡറുകള്‍ ക്ഷണിക്കുകയും ആറ് കമ്പനികള്‍ക്ക് കരാർ നല്‍കുകയും ചെയ്തു. ഓരോ ബസിനും 1.2 കോടി രൂപ മുതല്‍ 1.5 കോടി രൂപ വരെയാണ് ചെലവ് വരികയെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

പിഎം ഇ ഡ്രൈവിന് കീഴില്‍ ബെംഗളൂരുവിന് അനുവദിച്ച 4,500 ബസുകള്‍ക്ക് അനുമതി നല്കുന്നതില് കർണാടക വരുത്തിയ കാലതാമസം കേന്ദ്രത്തില്‍ നിന്നുള്ള 1505 കോടി രൂപ വരെയുള്ള സബ്സിഡി നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നു. കേന്ദ്രം 2025 ഡിസംബറില്‍ ടെൻഡർ നടപടികള്‍ പൂർത്തിയാക്കിയിരുന്നു. എന്നാല്‍ കർണാടക ആവശ്യമായ ലെറ്റർ ഓഫ് അവാർഡ് നല്‍കിയിരുന്നില്ല. അനുമതി ഇനിയും വൈകിയാല്‍ സംസ്ഥാനത്തിന് അനുവദിച്ച ബസുകള്‍ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു.അനുമതി ലഭിച്ച ബസ് ശേഖരത്തില്‍ 3500 എണ്ണം എയർ കണ്ടീഷനില്ലാത്ത 12 മീറ്റർ ബസുകളും, 300 എണ്ണം എയർ കണ്ടീഷനുള്ള 12 മീറ്റർ ബസുകളും, 600 എണ്ണം എയർ കണ്ടീഷനില്ലാത്ത 9 മീറ്റർ ബസുകളും, 100 എണ്ണം എയർ കണ്ടീഷനുള്ള 9 മീറ്റർ ബസുകളുമാണ്. എയർ കണ്ടീഷനുള്ള ബസുകള്‍ക്കായി ഗ്രീൻസെല്‍ മൊബിലിറ്റി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയപ്പോള്‍, എയർ കണ്ടീഷനില്ലാത്ത വിഭാഗങ്ങളില്‍ ചാർട്ടേഡ് സ്പീഡും പിഎംഐ ഇലക്ട്രോ മൊബിലിറ്റിയും ഏറ്റവും കുറഞ്ഞ ടെൻഡർ തുക രേഖപ്പെടുത്തി.കാലതാമസം ചൂണ്ടിക്കാട്ടി കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയവും കർണാടക സർക്കാരിന് കത്തയച്ചിരുന്നു.
കരാറുകള്‍ എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. 4500 ബസുകള്‍ കൂടി എത്തുന്നതോടെ ബിഎംടിസിയുടെ ആകെ ബസ് ശേഖരം 10,000 കടക്കും. നിലവില്‍ ഗതാഗത കോർപ്പറേഷന്റെ കൈവശം ഏകദേശം 6,937 ബസുകളാണുള്ളത്. ഇതില്‍ 1,771 എണ്ണം ഇലക്ട്രിക് ബസുകളാണ്.ഏകദേശം 1000 പഴയ ബസുകള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്. ബെംഗളൂരുവിലെ വർധിച്ചുവരുന്ന ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാൻ ഏകദേശം 14,000 ബസുകള്‍ ആവശ്യമാണ് എന്നാണ് ഗതാഗത വിദഗ്ധരുടെ കണക്ക്. അതിലേക്കുള്ള ആദ്യ പടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഭാവിയില്‍ ഈ ലക്ഷ്യത്തിലേക്ക് ബിഎംടിസി എത്തുമെന്നാണ് കരുതുന്നത്.
അതേസമയം, ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കർണാടക ഗവണ്മെന്റ് പാർക്സ് (സംരക്ഷണം) (ഭേദഗതി) ബില്‍, 2026 പിൻവലിക്കാനും നിയമസഭയിലും പൊതു ജനങ്ങള്‍ക്ക് ഇടയിലും കൂടുതല്‍ ചർച്ചകള്‍ നടത്തിയ ശേഷം അടുത്ത, അതായത് ശീതകാല സമ്മേളനത്തില്‍ വീണ്ടും അവതരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.പാർക്ക് ഭൂമിയുടെ പരമാവധി 5 ശതമാനം പൊതുആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കാനും ഉയർന്ന ആശങ്കകള്‍ പരിഹരിക്കാനും ഇടക്കാലം സർക്കാർ ഉപയോഗിക്കുമെന്ന് മന്ത്രി പരമേശ്വര വ്യക്തമാക്കി.