ബെംഗളൂരു: വാതുവെപ്പ് കേസില്‍ കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്ക് ആശ്വാസം. കേസ് സംബന്ധിച്ച തുടർനടപടികള്‍ കോടതി താല്‍ക്കാലികമായി നിർത്തിവച്ചു.കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന കബഡി ടൂർണമെന്റിനിടെ ബെറ്റ് വച്ചെന്ന് ആരോപിച്ച് ജി. പരമേശ്വരയ്ക്കും തുമകുരു ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാണിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന പ്രത്യേക കോടതി ഉത്തരവാണ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്.കബഡി ടൂർണമെന്റില്‍ വിജയപുര ടീം ജയിക്കുമെന്ന് പറഞ്ഞ് തമാശയ്ക്കാണ് 500 രൂപ ബെറ്റ് വച്ചതെന്ന് മുതിർന്ന അഭിഭാഷകൻ കെ.എൻ. ഫണീന്ദ്ര വാദിച്ചു. തോറ്റ ടീമിന് വിഷമമുണ്ടാകാതിരിക്കാനായിരുന്നു ആ പ്രസ്താവനയെന്നാണ് വാദം. എന്നാല്‍ ഇതിനെ മോശമായി കാണിച്ച് ചിലർ പരാതി നല്‍കിയതാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്ബ് നിയമാനുസൃത നടപടികള്‍ പാലിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2025 ഒക്ടോബർ 19-ന് തുമകൂരില്‍ നടന്ന കബഡി മത്സരത്തിനിടെയായിരുന്നു സംഭവം. വിജയപുര, ചിക്കോഡി ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ ചിക്കോഡി ടീം ജയിക്കുമെന്ന് പറഞ്ഞ് 500 രൂപ ബെറ്റ് വെച്ചതായി ആഭ്യന്തരമന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ വിജയപുര ടീം ജയിച്ചതിനെ തുടർന്ന് അദ്ദേഹം തുക നല്‍കിയതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമർശനങ്ങള്‍ ഉയർന്നത്.തമാശയായി പറഞ്ഞതാണെന്നും ബെറ്റിംഗ് ചെയ്യരുതെന്ന അടിസ്ഥാന ബോധം തനിക്കുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് സാമൂഹിക പ്രവർത്തകനായ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാൻ ശ്രമിച്ചെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.