കന്നഡ നടൻ ദുനിയാ വിജയ്ക്ക് കർണാടക ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഇതോടെ ഭാര്യ നാഗരത്നയുമായുള്ള 27 വർഷത്തെ ദാമ്പത്യബന്ധം നിയമപരമായി അവസാനിച്ചു.വിജയ് സമർപ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ ഡി.കെ. സിങ്ങും എച്ച്. ശാന്തിഭൂഷണും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്. സ്ഥിരം ജീവനാംശമായോ ഒറ്റത്തവണ തീർപ്പാക്കല്‍ തുകയായോ രണ്ട് കോടി രൂപ മൂന്ന് മാസത്തിനകം നാഗരത്നയ്ക്ക് നല്കാൻ കോടതി വിജയിയോട് നിർദേശിച്ചു. തുക നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ആറ് ശതമാനം പലിശയും നല്‍കണം.

കോടതി ഉത്തരവിന്റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ല.നാഗരത്നയുടെ സാഹചര്യം, ദമ്പതികളുടെ മൂന്ന് മക്കള്‍, വിജയ്യുടെ സാമ്പത്തിക സ്ഥിതി, സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ സ്ഥാനം എന്നിവ പരിഗണിച്ചാണ് കോടതി തുക നിശ്ചയിച്ചത്.ക്രൂരമായ പെരുമാറ്റം ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് വിജയ് 2018ല്‍ നല്കിയ ഹർജി ബെംഗളൂരു കുടുംബ കോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാൻ വിജയിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ജൂണ്‍ 13നായിരുന്നു ഹർജി തള്ളിയത്. ഇതിനെതിരെയാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്. നാഗരത്ന തന്റെ മാതാപിതാക്കളെ വേണ്ടവിധം പരിചരിച്ചില്ലെന്നും വിജയ് ആരോപിച്ചിരുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ നാഗരത്ന ആദ്യം എതിർത്തിരുന്നു.
മകന് മുൻകൂർ ജാമ്യംഅതിനിടെ, മർദ്ദനവും തട്ടിക്കൊണ്ടുപോകലും ആരോപിച്ചുള്ള കേസില്‍ ദുനിയാ വിജയ്യുടെ മകൻ സാമ്രാട്ടിനും അഞ്ച് സഹായികള്‍ക്കും പ്രാദേശിക കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.തന്നെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നാരോപിച്ച് മനീഷ് ഗൗഡ നല്കിയ പരാതിക്ക് പിന്നാലെയാണ് കേസ്. മനീഷ് ഗൗഡയാണ് ആദ്യം ആക്രമിച്ചതെന്ന് ആരോപിച്ച് സാമ്രാട്ടിന്റെ സുഹൃത്ത് സമൃദ്ധും പൊലീസില്‍ എതിർ പരാതി നല്‍കിയിട്ടുണ്ട്.ചൊവ്വാഴ്ച മൈസൂരു റോഡിലെ ആർ.വി. സർവകലാശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. സഹപാഠിയുടെ കാർ സാമ്രാട്ടിന്റെ വാഹനത്തെ മറികടന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.