മംഗളൂരു: മാതാവ് മരിച്ചതറിയാതെ മൃതദേഹത്തിനരികില്‍ ആഹാരവും വെള്ളവുമില്ലാതെ നാലു ദിവസം കഴിച്ചുകൂട്ടിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കുന്താപുരം ദസനഹദി മൂടുഗോപാടിയിലെ ജയന്തി ഷെട്ടിയുടെ (62) മൃതദേഹത്തിനരികിലാണ് മകള്‍ പ്രഗതി ഷെട്ടി (32) കഴിഞ്ഞത്.
ഹെങ്കല്ലി സ്വദേശികളായ കുടുംബം 15 വർഷമായി മൂടുഗോപാടിയിലാണ് താമസം. ജയന്തി ഷെട്ടിയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഇതോടെ മാതാവും മകളും മാത്രമായിരുന്നു വീട്ടില്‍ താമസം. ജയന്തി ഷെട്ടി വളരെ കഷ്ടപ്പെട്ടാണ് പ്രഗതിയെ പരിചരിച്ചു വന്നത്. പ്രമേഹം ബാധിച്ചതിനെ തുടർന്ന് പ്രഗതിയുടെ കാല്‍ ഈയിടെ മുറിച്ചുമാറ്റിയിരുന്നു. ജയന്തിക്കും പ്രമേഹ അലട്ടുകളുണ്ട്.
ജയന്തിയുടെ വീട്ടില്‍ പകല്‍ സമയങ്ങളിലും ലൈറ്റുകള്‍ കത്തുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍, ഇരുവരും എവിടെയോ പോയതാവാമെന്ന് കരുതി. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. അയല്‍വാസികള്‍ ജയന്തിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
ഗോപാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് സുരേഷ് ഷെട്ടിയും നാട്ടുകാരും സ്ഥലത്തെത്തി ജനലിലൂടെ നോക്കിയപ്പോള്‍ പ്രഗതി അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതുകണ്ടു. പൊലീസ് എത്തി വീടിന്റെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് ജയന്തി ഷെട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ നിർജലീകരണം സംഭവിച്ച് അവശയായ യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി കോട്ടേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.