ബംഗളൂരു: സോഷ്യല്‍ മീഡിയ വഴി യുവതികളെ വ്യക്തിഹത്യ ചെയ്യുന്ന പുതിയ സൈബർ ചതിക്കുഴിക്കെതിരെ ബംഗളൂരുവില്‍ കേസ്.ഒരു യുവതിയുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും മോഷ്ടിച്ച് ഇൻസ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് നിർമ്മിക്കുകയും, അവർ പെണ്‍വാണിഭ സംഘത്തിലെ അംഗമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്ത സംഭവത്തിലാണ് ബംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ബംഗളൂരു സ്വദേശിനിയായ 25-കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അപരിചിതരായ നിരവധി ആളുകളില്‍ നിന്നും യുവതിക്ക് മോശം സന്ദേശങ്ങളും നിരന്തരമായി ഫോണ്‍ കോളുകളും വരാൻ തുടങ്ങി. കാര്യമറിയാതെ പരിഭ്രാന്തയായ യുവതി പിന്നീട് സുഹൃത്തുക്കള്‍ വഴിയാണ് തന്റെ പേരില്‍ ഇൻസ്റ്റാഗ്രാമില്‍ ആരോ ഒരു വ്യാജ പ്രൊഫൈല്‍ നിർമ്മിച്ചിട്ടുണ്ടെന്ന കാര്യം അറിയുന്നത്.യുവതിയുടെ യഥാർത്ഥ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും മോഷ്ടിച്ച ചിത്രങ്ങളാണ് പ്രതി വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം ഇവർ പണം വാങ്ങി ലൈംഗിക സേവനങ്ങള്‍ നല്കുന്ന എസ്കോർട്ട് ഗേള്‍ ആണെന്ന രീതിയിലുള്ള മോശം വിവരണങ്ങളും പ്രതികള്‍ ഇതില്‍ ചേർത്തിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി യുവതിയുടെ വ്യക്തിഗത ഫോണ്‍ നമ്പറും ഈ വ്യാജ പ്രൊഫൈലില്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതാണ് യുവതിക്ക് കടുത്ത മാനസിക പീഡനവും അപമാനവും ഉണ്ടാക്കാൻ കാരണമായത്.യുവതി ഉടൻ തന്നെ ബംഗളൂരു നോർത്ത് ഡിവിഷൻ സൈബർ ഇക്കണോമിക് ആൻഡ് നാർകോട്ടിക് ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വിവരസാങ്കേതിക വിദ്യ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീത്വത്തെ അപമാനിച്ചതിട്ടുള്ള കുറ്റങ്ങളും ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസ്തുത വ്യാജ പ്രൊഫൈലിന്റെ ഇന്റർനെറ്റ് പ്രോട്ടോക്കോള്‍ വിലാസവും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയോട് പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണോ അതോ ബ്ലാക്ക്മെയിലിംഗ് ലക്ഷ്യമിട്ടാണോ ഈ ക്രൂരത ചെയ്തതെന്ന് പ്രതിയെ പിടികൂടിയാല്‍ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.