Home തിരഞ്ഞെടുത്ത വാർത്തകൾ അതിര്‍ത്തി കടന്നും ആഞ്ഞുവീശി ‘തൂഫാന്‍’: കാറില്‍ 12 കിലോ എം.ഡി.എം.എ!, കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

അതിര്‍ത്തി കടന്നും ആഞ്ഞുവീശി ‘തൂഫാന്‍’: കാറില്‍ 12 കിലോ എം.ഡി.എം.എ!, കേരളാ പോലീസിന്റെ ഏറ്റവും വലിയ ലഹരിവേട്ട കോയമ്പത്തൂരില്‍

by ടാർസ്യുസ്

മലപ്പുറം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി, 10 കോടി രൂപ വിലവരുന്ന 12.800 കിലോഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ കോയമ്പത്തൂരില്‍ പിടിയില്‍.മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), ആനക്കയം സ്വദേശി ഷെയിം അക്‌ബര്‍ (21), വയനാട്‌ മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ്‌ സാലിഹ്‌ (34) എന്നിവരെയാണ്‌ മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണിന്റെ പ്രത്യേകാന്വേഷണസംഘം പിടികൂടിയത്‌.നിരവധി ലഹരി, ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്‌ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ഏറ്റവും വലിയ ലഹരിവേട്ടയില്‍ പിടിയിലായത്‌. കേരളത്തിലെ പോലീസ്‌ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയുമാണിത്‌. കഴിഞ്ഞ ആറിന്‌ മഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന്‌ 97 ഗ്രാം എം.ഡി.എം.എയുമായി ആറുപേരെ പിടികൂടിയിരുന്നു.

ഇവരെ ചോദ്യംചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ തമിഴ്‌നാട്ടില്‍ നിരീക്ഷണം ശക്‌തമാക്കിയത്‌. തുടര്‍ന്ന്‌ കോയമ്പത്തൂരില്‍നിന്ന്‌ പ്രതികളെ ഇന്നോവ കാര്‍ സഹിതം പിടികൂടുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി. ഗോപകുമാര്‍, നര്‍കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി: എന്‍.ഒ. സിബി, മലപ്പുറം ഡിവൈ.എസ്‌.പി. സുഭാഷ്‌ ബാബു, മഞ്ചേരി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ദിലീപ്‌, മഞ്ചേരി സ്‌റ്റേഷനിലെ എ.എസ്‌.ഐ. മുഹമ്മദാലി, തൗഫീഖ്‌ മുബാറക്ക്‌, പ്രദീപ്‌കുമാര്‍ എന്നിവരും ജില്ലാ ഡാന്‍സാഫ്‌ സ്‌ക്വാഡുമാണ്‌ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്‌.കാറിന്റെ ഡോര്‍ പാഡിനുള്ളിലെ രഹസ്യയറയില്‍ 100-500 ഗ്രാം പായ്‌ക്കറ്റുകളാക്കി ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിമരുന്ന്‌. ഡല്‍ഹി, മുംബൈ, ബംഗളുരു എന്നിവിടങ്ങളില്‍നിന്ന്‌ വന്‍തോതില്‍ ലഹരിവസ്‌തുക്കള്‍ സംഭരിച്ച്‌ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ുന്ന സംഘത്തിലെ കണ്ണികളാണ്‌ പിടിയിലായവര്‍.

കേരളത്തിലെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായിരുന്നു എം.ഡി.എം.എയെന്ന്‌ എസ്‌.പി: ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. ലഹരി സ്രോതസിനെക്കുറിച്ച്‌ അന്വേഷണം നടത്തിവരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഉത്തരമേഖലാ ഐ.ജി. പുട്ട വിമാലാദിത്യ പറഞ്ഞു.പിടിയിലായ പ്രതികള്‍ കോയമ്പത്തൂര്‍ മാത്രം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരല്ല. സംസ്‌ഥാനാന്തര ലഹരിക്കടത്ത്‌ സംഘത്തിലെ പ്രധാന കണ്ണികളാണ്‌. ഇവര്‍ ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയിട്ടുണ്ട്‌. ഹവാല ഇടപാട്‌ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും അതിന്‌ സാധ്യതയുണ്ട്‌. മലപ്പുറം ഡിവൈ.എസ്‌.പിക്കാണ്‌ തുടരന്വേഷണച്ചുമതല. കൂടുതല്‍ ചോദ്യംചെയ്ലിനായി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുമെന്നും എസ്‌.പി. അറിയിച്ചു. ഉത്തരമേഖലാ ഐ.ജി. പുട്ട വിമലാദിത്യ, തൃശൂര്‍ റേഞ്ച്‌ ഡി.ഐ.ജി: ടി. നാരായണന്‍, മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ദൗത്യം വിവരിച്ചു.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്‌ഥാനത്തൊട്ടാകെ ഇതുവരെ 10,600 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ആകെ 21 കിലോ എം.ഡി.എം.എയും 1100 കിലോ കഞ്ചാവും 4.5 കിലോ ഹാഷിഷ്‌ ഓയിലും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തൃശൂര്‍ റേഞ്ചില്‍ മാത്രം ഇതുവരെ 2417 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.

You may also like

error: Content is protected !!
Join Our WhatsApp Group