ബെംഗളൂരു: നഗരവാസികള്‍ കാത്തിരിക്കുന്ന ഒട്ടേറെ പദ്ധതികള്‍ അടുത്തകാലത്തായി നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ ചിലതിനൊക്കെ എതിർപ്പും നേരിടേണ്ടി വന്നിരുന്നു, ഇപ്പോഴും തുടരുന്നുമുണ്ട്.അത്തരത്തിലൊരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള ടണല്‍ റോഡ് പദ്ധതി. ഇപ്പോഴിതാ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ ഹെബ്ബാള്‍ വരെയുള്ള നോർത്ത്-സൗത്ത് തുരങ്കപാത പദ്ധതി പൂർണ്ണമായും ഡാറ്റാധിധിഷ്‌ഠിത സമീപനത്തിലൂടെയാണ് നടപ്പിലാക്കുന്നതെന്നും ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അഥവാ ബി സ്‌മൈല്‍ ടെക്‌നിക്കല്‍ ഡയറക്‌ടർ ബിഎസ് പ്രഹ്ലാദ് അറിയിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ മാർഗനിർദ്ദേശങ്ങള്‍ കർശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ കോണ്‍ക്രീറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 11-ാമത് ബിനാലെ കോണ്‍ക്രീറ്റ് പനോരമ & ഡെമിനാർ 2026-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളും വിലയിരുത്തലുകളും ഉള്‍പ്പെടെ 4168 പേജുകളുള്ള രേഖകള്‍ കർണാടക ഹൈക്കോടതിയില്‍ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പൂർണമായും ഡാറ്റാധിഷ്ഠിതമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.തുരങ്ക നിർമ്മാണത്തിനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെന്നാണ് വിവരം. സാമ്പത്തിക ലേലങ്ങള്‍ തുറന്നുപരിശോധിക്കുകയും, താൻകൂടി അംഗമായ ഒരു സമിതിയുടെ വിലയിരുത്തലില്‍ ഇരിക്കുകയാണെന്നും ടെക്‌നിക്കല്‍ ഡയറക്‌ടർ വിശദീകരിച്ചു.
ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡനിലെ പ്ലൂട്ടോണിക് പാറക്കെട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ ഇതിനോടകം ഒരു പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം നല്‍കുന്ന വിവരം. പ്രത്യാഘാതങ്ങളെക്കുറിച്ച് ആരെങ്കിലും വ്യക്തമായ സാങ്കേതിക ആശങ്കകള്‍ ഉന്നയിച്ചാല്‍, അവ തുറന്ന മനസോടെ പരിഗണിക്കാനും ഉചിതമായ ലഘൂകരണ നടപടികള്‍ സ്വീകരിക്കാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പാറക്കെട്ടുകള്‍ പഠിക്കുന്നതിനായി ലാല്‍ബാഗ് മൂന്ന് തവണ സന്ദർശിച്ചതായും പദ്ധതിയുടെ ഭാഗമായി വിശദമായ പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ തയ്യാറാണെന്നും പ്രഹ്ലാദ് പറഞ്ഞു. “ഞങ്ങള്‍ ആരും പരിസ്ഥിതിക്ക് ദോഷം വരുത്താൻ ഉദ്ദേശിക്കുന്നില്ല, ഞങ്ങളും പൗരന്മാരാണ്’ എന്ന് പറഞ്ഞ പ്രഹ്ലാദ്, സാങ്കേതികപരമായ അടിസ്ഥാനമില്ലാതെ പൊതുവായ എതിർപ്പുകള്‍ ഒഴിവാക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.ബെംഗളൂരുവില്‍ വരുന്നത് മൂന്ന് ലെയ്ൻ തുരങ്കംതുരങ്കപാത പദ്ധതി വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മുംബൈയില്‍ ഉപയോഗിച്ച് വിജയിച്ച സാങ്കേതികവിദ്യ ബെംഗളൂരുവില്‍ മെച്ചപ്പെടുത്തലുകളോടെയാണ് നടപ്പിലാക്കുക.
മുംബൈയിലെ തുരങ്കങ്ങള്‍ രണ്ട് പാതകളുള്ള ഇടനാഴികളാണെങ്കില്‍, ബെംഗളൂരുവില്‍ മൂന്ന് പാതകളാണുള്ളത്. പൊതുഗതാഗത ബസുകള്‍ക്കായി ഒരു പ്രത്യേക പാത ഉള്‍പ്പെടുത്തി, ഇത് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണിത്.ബെംഗളൂരു ടണല്‍ റോഡ് പദ്ധതിഎല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടണല്‍ റോഡ് പദ്ധതിയെ രണ്ട് പാക്കേജുകളായി തിരിച്ചാണ് പ്രത്യേക ലേലങ്ങള്‍ ക്ഷണിച്ചത്. ആദ്യ പാക്കേജ് 8.748 കിലോമീറ്റർ ദൂരത്തില്‍ എസ്റ്റീം മാള്‍ ജംഗ്ഷൻ മുതല്‍ ശേഷാദ്രി റോഡ്-റേസ് കോഴ്‌സ് ജംഗ്ഷൻ വരെ വ്യാപിക്കുന്നു. രണ്ടാമത്തെ പാക്കേജ് 8.748 കിലോമീറ്റർ ദൂരത്തില്‍ ശേഷാദ്രി റോഡിനെയും സില്‍ക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്നു.മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം ആദ്യ പാക്കേജിന് അദാനി ഗ്രൂപ്പിന്റെ 10,867 കോടിയുടെ ലേലം സർക്കാർ എസ്റ്റിമേറ്റായ 8,770 കോടിയേക്കാള്‍ 24 ശതമാനം അധികമാണ്. രണ്ടാമത്തെ പാക്കേജിനാവട്ടെ, 8,928 കോടിയുടെ എസ്‌റ്റിമേറ്റിനെ അപേക്ഷിച്ച് 11,400 കോടിയുടെ ലേലം 28 ശതമാനം കൂടുതലാണ്. പലവിധ കാരണങ്ങളാല്‍, പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പദ്ധതിയെ എതിർക്കുന്നത്.