ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായ അതീവ സങ്കീർണ്ണമായ സാഹചര്യത്തില്‍, ഡ്യൂട്ടിക്ക് അപ്പുറം കാരുണ്യത്തിന്റെ വലിയൊരു മാതൃക കാണിച്ച ബെംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ വൻ പ്രശംസ.കനത്ത മഴയില്‍ വെള്ളം കുത്തിയൊലിക്കുന്ന തിരക്കേറിയ ഒരു റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരനായ ഒരു യുവാവിനെ യാതൊരുവിധ മടിയും കൂടാതെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റർനെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്.ട്രാഫിക് ബ്ലോക്കിലും മോശം കാലാവസ്ഥയിലും സ്വന്തം ചുമതല കൃത്യമായി നിർവ്വഹിക്കുന്നതിനൊപ്പം തന്നെ ജനങ്ങളോട് കാണിച്ച ഈ മാനുഷിക പരിഗണനയെയും ത്യാഗത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദിക്കുന്നത്.
ഈ ഉദ്യോഗസ്ഥനെ ഔദ്യോഗികമായി ആദരിക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഔദ്യോഗിക പേജിലൂടെ ഈ ഹൃദയസ്പർശിയായ ദൃശ്യം പിന്നീട് പങ്കുവെക്കപ്പെടുകയും അടിയന്തര ഘട്ടങ്ങളില്‍ പൗരന്മാരെ സഹായിക്കാൻ തങ്ങളുടെ സേന എപ്പോഴും സന്നദ്ധരാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. കനത്ത മഴയും തിരക്കേറിയ റോഡും നിലനിന്നിരുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാരനായ യുവാവ് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് ബതരായണപുര പോലീസ് സ്റ്റേഷനിലെ പിസി അനില്‍ മുന്നോട്ട് വരികയും അദ്ദേഹത്തിന്റെ കൈപിടിച്ച് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമായിരുന്നു എന്ന് ബെംഗളൂരു പോലീസ് കുറിച്ചു.