ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്വെയർ എൻജിനീയർ റെഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചർച്ചയാകുന്നു.സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും പണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വിട്ടുമാറുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കുടുംബത്തിന്റെ പ്രതിമാസ വരുമാനം ഒരുകാലത്ത് ₹6,000-7,000ല്‍ കൂടുതലായിരുന്നില്ലെന്നും, 10×10 അടി വിസ്തീർണമുള്ള ചെറിയ മുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നതെന്നും അദ്ദേഹം കുറിച്ചു.2021-ല്‍ ആദ്യ ജോലി ലഭിച്ചതിന് പിന്നാലെ മാതാപിതാക്കളെ ജോലിയില്‍ നിന്ന് വിരമിപ്പിക്കുകയും സ്വദേശത്ത് രണ്ട് ബെഡ്റൂം വീടെടുത്ത് താമസിപ്പിക്കുകയും ചെയ്തതായി യുവാവ് പറയുന്നു.
താൻ ബെംഗളൂരുവില്‍ മറ്റൊരു 2BHK ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമാസം ₹30,000 മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ₹10,000 സ്ഥിര നിക്ഷേപങ്ങളിലേക്കും ആവർത്തന നിക്ഷേപങ്ങളിലേക്കും മാറ്റിവെക്കുകയും മറ്റൊരു ₹10,000 സ്വർണ നിക്ഷേപത്തിനായി ചെലവഴിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ഇതിന് പുറമെ മാതാപിതാക്കള്‍ക്ക് മാസം ₹15,000 മുതല്‍ ₹20,000 വരെ അയയ്ക്കുന്നുണ്ടെന്നും, വാടകയും മറ്റ് ജീവിതച്ചെലവുകളും ചേർന്ന് ഏകദേശം ₹25,000 വരെയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.ജോലി ലഭിച്ചശേഷം ₹4 ലക്ഷം ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, ₹2 ലക്ഷം സ്ഥിര നിക്ഷേപമായും ₹2 മുതല്‍ ₹2.5 ലക്ഷം വരെ സ്വർണമായും സമ്പാദിച്ചിട്ടുണ്ടെന്നും, ശമ്പള അക്കൗണ്ടില്‍ മാത്രം ₹6 ലക്ഷം ശേഷിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
യാത്രയ്ക്കായി ഒരു സ്കൂട്ടർ വാങ്ങിയതും മാതാപിതാക്കളുടെ വീട്ടില്‍ ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും ഒരുക്കിയതും മാക്ബുക്കും സ്മാർട്ട്ഫോണും വാങ്ങിയതും ആരോഗ്യ-ജീവൻ ഇൻഷുറൻസുകള്‍ എടുത്തതുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ ഈ വർഷം വിവാഹം നടക്കാനിരിക്കുന്നതിനാല്‍ കുറഞ്ഞത് ₹10 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നതായും, ഒരു സെക്കൻഡ് ഹാൻഡ് കാർ, സ്വന്തം നാട്ടില്‍ ഒരു സ്ഥലം, ഒരു മോട്ടോർസൈക്കിള്‍ എന്നിവ വാങ്ങണമെന്ന ആഗ്രഹവുമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ എല്ലാം ഒരേസമയം സ്വന്തമാക്കാൻ കഴിയാത്തതാണ് തന്റെ മാനസിക സമ്മർദത്തിന് കാരണമെന്ന് യുവാവ് വ്യക്തമാക്കുന്നു.സ്വന്തം നാട്ടിലെ സുഹൃത്തുക്കളില്‍ പലരും തൊഴിലാളികളായും ഓട്ടോ ഡ്രൈവർമാരായും ജോലി ചെയ്യുമ്പോഴും തനിക്കാളേറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതായി തോന്നുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
₹750-ല്‍ കൂടുതല്‍ വിലയുള്ള ഒരു ഷർട്ട് വാങ്ങുന്നതുപോലും ഇന്നും ആശങ്കയുണ്ടാക്കുന്നുവെന്നും, ബാല്യകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ അനുഭവം ഇപ്പോഴും മനസ്സില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.യുവാവിന്റെ കുറിപ്പിന് താഴെ നിരവധി റെഡിറ്റ് ഉപയോക്താക്കളാണ് പ്രതികരിച്ചത്. ബാല്യകാല ദാരിദ്ര്യവും സാമ്പത്തിക അരക്ഷിതാവസ്ഥയും മനോനിലയെ ദീർഘകാലം സ്വാധീനിക്കാമെന്നും, ഇന്നത്തെ വരുമാനത്തേക്കാള്‍ പഴയ അനുഭവങ്ങളാണ് ഇത്തരം വികാരങ്ങള്‍ക്ക് പിന്നിലെന്നുമാണ് പലരുടെയും അഭിപ്രായം. താൻ നേടിയ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിതം ആസ്വദിക്കണമെന്നും, സാമ്പത്തിക അച്ചടക്കം നിലനിർത്തിക്കൊണ്ട് സ്വന്തം സന്തോഷത്തിനായി ചെലവഴിക്കാനും പഠിക്കണമെന്നും നിരവധി പേർ യുവാവിനെ ഉപദേശിച്ചു.