ഓണം അടുത്തതോടെ നാട്ടിലേക്ക് വരാനുള്ള തത്രപ്പാടിലാണ് ബെംഗളൂരു മലയാളികള്‍. എന്നാല്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിയാണ് പലരും ഉയർത്തുന്നത്.ട്രെയിനുകളൊക്കെ മാസങ്ങള്‍ക്ക് മുൻപേ തന്നെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പലതിലും വെയിറ്റിംഗ് ലിസ്റ്റ് പോലും 100 ന് മുകളിലാണ്. കേരള ആർടിസി ബസുകളിലേയും കർണാടക ആർടിസിയിലേയും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.ഇനി സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് വെച്ചാല്‍ കൈപ്പൊള്ളുന്ന നിരക്കാണ്. 3000ത്തിന് മുകളിസാണ് ചില ബസുകള്‍ ഊടാക്കുന്നത്. ഇതോടെ ഈ ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ ഫ്ലൈറ്റ് സർവ്വീസുകളെ ആശ്രയിക്കുകയാണ് പലരും. മൂവായിരം രൂപയൊക്കെ മുടക്കാമെങ്കില്‍ ഫ്ലൈറ്റ് യാത്ര തന്നെയാണ് ലാഭം എന്നാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാർ പറയുന്നത്.
സ്വകാര്യ ബസില്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോള്‍ 5900 രൂപയാണ് നിരക്ക് കാണിച്ചത്. അതുകൊണ്ട് കൊച്ചിയിലേക്ക് 3975 രൂപയ്ക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു’ എന്നാണ് ഗൌതം ഭാസ്കർ എന്ന യുവാവ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.സാധാരണ കൊച്ചിയിലേക്കുള്ള എസി സ്ലീപ്പർ മള്‍ട്ടി ആക്സില്‍ ബസിന് 1200 മുതല്‍ 2500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഓഗസ്റ്റ് 21 മുതലുള്ള ടിക്കറ്റുകള്‍ക്ക് വലിയ തുകയാണ് ബസുകള്‍ ഈടാക്കുന്നത്. അതായത് ശരാശരി 3000 രൂപയെങ്കിലും നല്‍കേണ്ടി വരും. പുഞ്ചിരി ട്രാവല്‍സ് പോലുള്ള പ്രീമിയം ബസുകളുടെ നിരക്ക് 5900 രൂപ വരെയാണ്. അതുകൊണ്ട് ഈ സമയത്ത് വലിയ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തില്‍ നാട്ടിലെത്താൻ ഫ്ലൈറ്റുകള്‍ തന്നെയാണ് ലാഭകരം എന്നാണ് മലയാളികള്‍ ചൂണ്ടിക്കാട്ടുന്നത്.സ്പെഷ്യല്‍ സർവ്വീസുകള്‍ എവിടെ?സാധാരണ ഉത്സവ സീസണുകളില്‍ കെഎസ്‌ആർടിസി ബസുകള്‍ സ്പെഷ്യല്‍ സർവ്വീസുകള്‍ പ്രഖ്യാപിക്കാറുണ്ട്. കേരള ആർടിസിയല്‍ 1000 രൂപയ്ക്ക് താഴെ സ്പെഷ്യല്‍ സർവ്വീസുകളില്‍ ടിക്കറ്റും ലഭിക്കും. എസി സർവ്വീസുകള്‍ ആണെങ്കില്‍ പരമാവധി 1631 രൂപ വരെ മാത്രമാണ് ഈടാക്കുക. എന്നാല്‍ തിരക്ക് അടുത്തിട്ടും ഇതുവരേയും കെഎസ്‌ആർടിസി സ്പെഷ്യല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
അതേസമയം സ്പെഷ്യല്‍ സർവ്വീസുകള്‍ ആഗസ്റ്റ് ആദ്യ വാരത്തോടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് കെഎസ്‌ആർടിസി അധികൃതർ പറയുന്നത്. വിവിധ ഡിപ്പോകളില്‍ ലഭ്യമായ ബസുകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും സ്പെഷ്യല്‍ സർവ്വീസുകള്‍ പ്രഖ്യാപിക്കുക. ബസുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്, അധികൃതർ വ്യക്തമാക്കി. സാധാരണ സർവ്വീസുകളേക്കാള്‍ നിരക്കുകള്‍ നേരിയ തോതില്‍ ഉയർന്നതായിരിക്കും. എന്നിരുന്നാലും സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കുകളേക്കാള്‍ വളരെ കുറവായിരിക്കുമെന്നും അധികൃതർ പറഞ്ഞു.ഓണത്തിന് നാട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നാണ് അയാട്ട ഏജൻ്റ്സ് അസോസിയേഷൻ പറയുന്നത്. കാരണം ഓണം അടുക്കുമ്പോഴേക്കും സ്വാഭാവികമായും ഫ്ലൈറ്റ് നിരക്കുകളും കൂടും. മാത്രമല്ല പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ വിമാന ഇന്ധന വിലയും ഉയരുകയാണ്. ഇതും നിരക്ക് വർധനവിന് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.