ബെംഗളൂരു: ബസ് സ്‌റ്റോപ്പിലെത്തും മുൻപ് മൊബൈലില്‍ ടിക്കറ്റെടുക്കാൻ യാത്രക്കാരെ സഹായിക്കുന്ന വലിയ ഡിജിറ്റല്‍ നവീകരണത്തിനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി).പൂർണമായും ക്യാഷ്‌ലെസ്, പേപ്പർലെസ് യാത്ര ലക്ഷ്യമിട്ട്, ബിഎംടിസി 11,000 നൂതന ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ക്കൊപ്പം ക്യൂർ കോഡ് അധിഷ്‌ഠിത ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിക്കുന്നു.കണ്ടക്‌ടർമാർക്ക് ചില്ലറ നല്‍കുന്നതിലെ ബുദ്ധിമുട്ട് ബിഎംടിസിയുടെ യുപിഐ പേയ്‌മെന്റ് സിസ്‌റ്റം കുറച്ചതിന് പിന്നാലെയാണ് ഈ നീക്കം. പുതിയ രീതിയില്‍ യാത്രക്കാർക്ക് ബസില്‍ കയറും മുൻപ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ക്യൂആർ മൊബൈല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ബസില്‍ കയറുമ്പോള്‍, അപ്‌ഗ്രേഡ് ചെയ്‌ത ഇടിഎം ഉപയോഗിച്ച് കണ്ടക്‌ടർ ഇത് സാധൂകരിക്കും.നമ്മ മെട്രോ കാർഡിന് സമാനമായ ക്ലോസ്ഡ്-ലൂപ്പ് സ്‌മാർട്ട് കാർഡ് സംവിധാനവും ബിഎംടിസി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് വേഗതയേറിയതും കോണ്‍ടാക്റ്റ്‌ലെസ് ആയ ടിക്കറ്റിംഗ് സാധ്യമാക്കും. ഏകദേശം 4,000 പുതിയ ഇടിഎമ്മുകള്‍ കണ്ടക്‌ടർമാർക്ക് വിതരണം ചെയ്‌തു കഴിഞ്ഞു. ബാക്കിയുള്ളവ പഴയ ഉപകരണങ്ങള്‍ക്ക് പകരം ഘട്ടംഘട്ടമായി എത്തിക്കും.ജൂണില്‍ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡ് സംവിധാനം ആരംഭിക്കാൻ കോർപ്പറേഷൻ തയ്യാറെടുക്കുന്നു. ബസ്, മെട്രോ യാത്രകള്‍ക്ക് ഒരൊറ്റ കാർഡ് ഉപയോഗിക്കാൻ ഇത് യാത്രക്കാർക്ക് അവസരം നല്‍കും. സാങ്കേതിക സംയോജന പ്രവർത്തനങ്ങള്‍ നടന്നുവരികയാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.വിവിധ പേയ്‌മെന്റ് മോഡുകളെ പിന്തുണച്ച് ബെംഗളൂരുവിലെ പൊതുഗതാഗതം ലളിതമാക്കാൻ രൂപകല്‍പ്പന ചെയ്‌തതാണ് ഈ സംവിധാനമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലുള്ള ക്യൂആർ പേയ്‌മെന്റ് സംവിധാനത്തില്‍ കണ്ടെത്തിയ വരുമാന ചോർച്ച പുതിയ ടിക്കറ്റിംഗ് മാതൃക തടയുമെന്ന് കോർപ്പറേഷൻ വിശ്വസിക്കുന്നു.നിലവില്‍, ബിഎംടിസി ടിക്കറ്റ് ഇടപാടുകളില്‍ 51 ശതമാനത്തിലധികം ക്യൂആർ അധിഷ്ഠിത പേയ്‌മെന്റുകളിലൂടെയാണ്.
എന്നാല്‍ പഴയ സംവിധാനത്തിലെ പഴുതുകള്‍ മുതലെടുത്ത് ചില കണ്ടക്‌ടർമാർ വ്യക്തിഗത യുപിഐ ക്യുആർ കോഡുകള്‍ പ്രദർശിപ്പിക്കുകയും യാത്രക്കാരുടെ പണം സ്വകാര്യ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നതായി ആരോപണം ശക്തമായിരുന്നു.എന്നാല്‍ പുതിയ ഇടിഎമ്മുകള്‍ ഓരോ ഇടപാടിനും ഡൈനാമിക് ക്യൂആർ കോഡുകള്‍ സൃഷ്‌ടിച്ച്, പേയ്‌മെന്റുകള്‍ ബിഎംടിസിയുടെ അംഗീകൃത ചാനലുകളിലൂടെ മാത്രമാണെന്ന് ഉറപ്പാക്കുന്നു. ഇത് സുതാര്യതയും സാമ്പത്തികപരമായ ഉത്തരവാദിത്തവും വർധിപ്പിക്കുമെന്ന് ഗതാഗത ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.യാത്രക്കാരുടെ സൗകര്യവും കോർപ്പറേഷന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളും കണക്കിലെടുത്താണ് നവീകരിച്ച മെഷീനുകള്‍ അവതരിപ്പിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ക്യൂആർ സാധൂകരണം കൂടാതെ, ഓട്ടോമേറ്റഡ് നിരക്ക് ശേഖരണത്തിനും സ്‌മാർട്ട് കാർഡ് ടിക്കറ്റിങ്ങിനും ഈ ഉപകരണങ്ങള്‍ക്ക് പിന്തുണ നല്‍കാൻ കഴിയും.