ബംഗളുരുവില്‍ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ച് പൊലീസുകാരൻ. ബെംഗളൂരു സുധമ നഗറിന് സമീപം മെയ് 26 ന് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.തിരക്കേറിയ റോഡരികില്‍ നിരവധി ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു പൊലീസുകാരൻ ഓട്ടോ ഡ്രൈവറെ മർദിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയത്. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിളില്‍ ചെറുതായി ഇടിക്കുകയായിരുന്നു ഓട്ടോ. ഇതേത്തുടർന്ന് പൊലീസുകാരന് ദേഷ്യം വരികയായിരുന്നു എന്ന് കണ്ടുനിന്ന ഒരാള്‍ പറയുന്നു.
ഓട്ടോ ഡ്രൈവർ ഉടനെ തന്നെ കൈകൂപ്പി ക്ഷമാപണം നടത്തിയെങ്കിലും ഉദ്യോഗസ്ഥൻ അയാളെ തല്ലുകയായിരുന്നു. ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്തുകൊണ്ട്, കർശന നടപടിയെടുക്കണം എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.’ഒരു ട്രാഫിക് പൊലീസുകാരൻ ഓട്ടോ ഡ്രൈവറെ ഇടിക്കുന്നത് ഞാൻ കണ്ടു, വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ട്രാഫിക് പൊലീസുകാരൻ ഓട്ടോ ഡ്രൈവറെ ഇടിക്കാൻ കാരണം, പൊലീസുകാരൻ ബൈക്ക് പാർക്ക് ചെയ്യുകയായിരുന്നു, ഓട്ടോ ഡ്രൈവർ ഓട്ടോയില്‍ യാത്രക്കാരുമായി എത്തിയപ്പോള്‍ അബദ്ധത്തില്‍ ഈ ബൈക്കില്‍ ചെറുതായി ഇടിച്ചു.ട്രാഫിക് പൊലീസുകാരൻ ദേഷ്യപ്പെട്ട്, ഓട്ടോ നിർത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവർ കൈകള്‍ കൂപ്പി പൊലീസുകാരനോട് ക്ഷമ ചോദിച്ചു, അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കണ്ടിരുന്നില്ല എന്നും പറഞ്ഞു.
എന്നിട്ടും പൊലീസുകാരന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല, വീഡിയോയില്‍ കാണുന്നതുപോലെ ഓട്ടോ ഡ്രൈവറെ പൊലീസുകാരൻ അടിക്കുകയായിരുന്നു’ എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നത്.’ഞാൻ റെക്കോർഡ് ചെയ്യുന്നത് കണ്ട പൊലീസ്, ഓട്ടോ ഡ്രൈവർ ബൈക്കിലിടിച്ചപ്പോള്‍ അതെന്താണ് ഞാൻ റെക്കോർഡ് ചെയ്യാത്തത് എന്ന് എന്നോട് ചോദിച്ചു. റെക്കോർഡിംഗിനെക്കുറിച്ച് പൊലീസുകാരൻ എന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നു, പരസ്യമായി ഒരാളെ എങ്ങനെ ഇടിക്കാൻ കഴിയുമെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടി വന്നു.ഇക്കാലത്ത് അധികാരമുള്ള ആളുകളുടെ ഗുണ്ടാ പെരുമാറ്റം നമ്മള്‍ കാണുന്നു. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാൻ കഴിയുമെന്ന് എവിടെയും പറയുന്നില്ല’ എന്നും യുവാവ് കുറിച്ചു. വീഡിയോ വൈറലായി മാറിയതോടെ കടുത്ത ഭാഷയിലാണ് ആളുകള്‍ പൊലീസുകാരനെ വിമർശിച്ചത്.വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് സൂചന. ബന്ധപ്പെട്ട പൊലീസുകാരനില്‍ നിന്ന് വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്.