തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കാലത്ത് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കുട്ടികളുടെ മാതാവ് ശരത് ബാബുവിനെ സമീപിക്കുന്നത്. ഇതിനായി ഇയാള്‍ നടത്തിയ പൂജാകർമങ്ങള്‍ക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വർധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപെടാൻ താനുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണമെന്നും പ്രതി പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്. പീഡനം സഹിക്കാൻ കഴിയാതായതോടെ പെണ്‍കുട്ടികള്‍ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സഹായകേന്ദ്രമായ ‘സ്നേഹിത’യെ സമീപിച്ചു. ഇവിടെ വെച്ച് കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്.സ്നേഹിത അധികൃതർ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കിളിമാനൂർ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.