റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ ഇടിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇനി മുതൽ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും.സംഭവത്തിന്റെ ഗൗരവം അനുസരിച്ച് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. വലിയ വാഹനങ്ങളാണെങ്കിൽ ഡ്രൈവറുടെ ബാഡ്ജും സസ്പെൻഡ് ചെയ്യും.ട്രാൻസ്പോർട്ട് കമ്മിഷണർ സി. നാഗരാജുവിന്റെ നിർദേശപ്രകാരമാണ് പുതിയ നടപടി.റെയിൽവേ സംരക്ഷണസേനയായ ആർപിഎഫിന്റെ നിരന്തര ആവശ്യത്തെ തുടർന്നാണ് വകുപ്പിന്റെ തീരുമാനം. ദക്ഷിണ റെയിൽവേയുടെ നിർദേശത്തിൽ തമിഴ്നാട്, കർണാടക സർക്കാരുകൾ നേരത്തേ തന്നെ ഇത്തരം വിഷയങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു.ഇനി മുതൽ ആർപിഎഫ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
⚠️ അടച്ചിട്ട റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചാൽ ജാമ്യമില്ലാ കേസ് വരെ വരാം.അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.മനഃപൂർവം വാഹനം ഇടിപ്പിച്ചതായി തെളിഞ്ഞാൽ ശിക്ഷ ഏഴ് വർഷം വരെ ഉയരാം.ഗേറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ കൂടുതൽ വകുപ്പുകളും ചുമത്തും.റെയിൽവേയ്ക്കുണ്ടാകുന്ന മുഴുവൻ നഷ്ടവും വാഹന ഉടമയിൽ നിന്ന് പിഴയായി ഈടാക്കും. ഗേറ്റിന്റെ തകരാർ, ജീവനക്കാരുടെ വേതനം, ട്രെയിൻ വൈകിയതിലൂടെ ഉണ്ടായ നഷ്ടം എന്നിവയും പിഴയിൽ ഉൾപ്പെടും.