ബെംഗളൂരു: നഗരവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്ക് പുതിയ സമയപരിധി. 2030 മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.നിലവില്‍ ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പദ്ധതി 19.95 ശതമാനം ഭൗതിക പുരോഗതിയും 20.66 ശതമാനം സാമ്പത്തിക പുരോഗതിയും കൈവരിച്ചതായാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ ബെംഗളൂരു ഇന്റഗ്രേറ്റഡ് റെയില്‍ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് എന്റർപ്രൈസ് ലിമിറ്റഡ് അറിയിച്ചത്.പദ്ധതിയുടെ ഏറ്റവും പുതിയ ന്യൂസ്ലെറ്റർ പ്രകാരം, കോറിഡോർ 2 (ബെന്നിഗനഹള്ളി-ചിക്കബാനവാര, 25.01 കി.മീ.), കോറിഡോർ 4 (ഹീലലിഗെ-രാജനുകുണ്ടെ, 46.88 കി.മീ.) എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഇരു കോറിഡോറുകളിലുമായി 30 സ്റ്റേഷനുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.കോറിഡോർ 2ന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായി. കോറിഡോർ 4ലെ ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലാണ്.അതേസമയം, കോറിഡോർ 1 (കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി/വിമാനത്താവളം, 49.9 കി.മീ.) പദ്ധതിയുടെ ഭാഗമായ അക്കുപ്പേട്ടെ ഡിപ്പോയ്ക്കായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തില്‍ നിന്ന് രണ്ടാം ഘട്ട വനാനുമതിയും ബി റൈഡ് നേടി. അക്കുപ്പേട്ടെ ഡിപ്പോയുടെ നിർമ്മാണത്തിനുള്ള സർക്കാർ ഉത്തരവ് ലഭിച്ചതായും ഡിപ്പോയിലേക്കുള്ള പാതയ്ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.കോറിഡോർ 2ലെ രണ്ട് പാക്കേജുകള്‍ക്കായി ബി റൈഡ് ടെൻഡർ നടപടികള്‍ പൂർത്തിയാക്കി.
ശേഷിക്കുന്ന 8.9 കിലോമീറ്റർ പാക്കേജിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കോറിഡോർ 4ലെ 22.54 കിലോമീറ്റർ ഭാഗത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന 24.34 കിലോമീറ്ററില്‍ വയഡക്ടുകളും പാളങ്ങളും നിർമ്മിക്കുന്നതിനുള്ള ടെൻഡർ ക്ഷണിക്കാനുള്ള ഈ വർഷം ജൂലൈ എന്ന സമയപരിധി പാലിക്കാൻ കഴിഞ്ഞിട്ടില്ല.കോറിഡോർ 2ലെയും 4ലെയും സ്റ്റേഷനുകളുടെ നിർമ്മാണം പ്രത്യേക കരാറുകള്‍ക്ക് കീഴിലാണ് നടക്കുന്നത്. കോറിഡോർ 2ലെ 12 സ്റ്റേഷനുകള്‍ക്കും കോറിഡോർ 4ലെ 18 സ്റ്റേഷനുകള്‍ക്കും കെ റൈഡ് കരാർ നല്‍കിയിട്ടുണ്ട്. അതേസമയം, ബെംഗളൂരു സബർബൻ റെയില്‍ പാതകളില്‍ യൂറോപ്യൻ ട്രെയിൻ കണ്ട്രോള് സിസ്റ്റം നടപ്പാക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്.
നിലവില്‍ പദ്ധതിയില്‍ പരിഗണിച്ചിരുന്ന കമ്മ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കണ്ട്രോള് സംവിധാനത്തിന് പകരമായാണ് ഇടിസിഎസ് നടപ്പാക്കുന്നത്. റെയില്‍വേ സിഗ്നലിംഗ്, സുരക്ഷ, ട്രെയിൻ പ്രവർത്തനക്ഷമത എന്നിവയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച രീതികളുമായി പദ്ധതിയെ ഏകോപിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ബി റൈഡ് അറിയിച്ചു.ഇന്ത്യയില്‍ ആദ്യമായി ഈ സംവിധാനം ഉപയോഗിച്ചത് ഡല്‍ഹി-മീററ്റ് ആർആർടിഎസ് കോറിഡോറിലാണ്. വിവിധ റെയില്‍വേ, മെട്രോ ശൃംഖലകള്‍ക്കിടയില്‍ മികച്ച രീതിയില്‍ പ്രവർത്തിക്കാൻ കഴിയുന്നതാണ് ദീർഘദൂര പാതകളില്‍ ഈ സംവിധാനത്തിന് മുൻഗണന ലഭിക്കുന്നതിനുള്ള പ്രധാന കാരണം. കോറിഡോർ 4ലെ പാക്കേജ് 1, 2 എന്നിവയിലെ ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുന്നതിനുള്ള ടെൻഡർ നടപടികളും ബി-റൈഡ് ആരംഭിച്ചിട്ടുണ്ട്.