ബെംഗളൂരു: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംപി പ്രജ്വല്‍ രേവണ്ണയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.റെയ്ഡിനെ തുടർന്നാണ് ഫോണ്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും ഇതേ ജയിലിലെ വിചാരണത്തടവുകാരനായ പ്രതാപ് റായ്ക്കുമെതിരെ പോലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ഹൈ-പ്രൊഫൈല്‍ തടവുകാരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയ്ക്ക് സെൻട്രല്‍ ക്രൈംബ്രാഞ്ച് ജയിലില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സ്മാർട്ട്ഫോണ്‍ കണ്ടെത്തിയത്. ഫോണിന് പുറമെ ഒരു പെൻഡ്രൈവും ചാർജറും രേവണ്ണയുടെ സെല്ലില്‍ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
നാല് മുതല്‍ അഞ്ച് മണിക്കൂർ വരെ നീണ്ടുനിന്ന പരിശോധനയില്‍ മറ്റ് നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ജയിലിനുള്ളിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ മൊബൈല്‍ ഫോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയ്ക്ക് ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിനുപുറമെ ബംഗളൂരു സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. തുടർച്ചയായ ലൈംഗിക പീഡനം, ഇരകളുടെ ദൃശ്യങ്ങള്‍ പകർത്തിയ കേസ്, തെളിവ് നശിപ്പിക്കല്‍ എന്നിവയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രജ്വല്‍ രേവണ്ണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.