ബെംഗളൂരു: മലയാളി വിദ്യാർഥികളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഘത്തിലെ ആറു പേരെ പിടികൂടി പോലീസ്.ബെംഗളൂരുവിലെ സ്വകാര്യ കോളജിലാണ് സംഭവം. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ആക്രമിക്കപ്പെട്ട വിദ്യാർഥികള്‍ക്കൊപ്പം പഠിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ വിദ്യാർഥി വിളിച്ചുവരുത്തിയതായിരുന്നു അക്രമികളെയെന്ന് പോലീസ് വ്യക്തമാക്കി.മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്നാട് സ്വദേശിയായ അഭിനേഷും തമ്മിലുള്ള തർക്കമാണ് ബെംഗളൂരു കൊണനകുണ്ടെയില്‍ വീടുകയറിയുള്ള ആക്രമണത്തിലും മോഷണത്തിലും കലാശിച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയായിരുന്നു.അഭിനേഷിന്റെ ആവശ്യപ്രകാരം എത്തിയ അഞ്ചംഗ സംഘം വിദ്യാർഥികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറുകയും മർദിക്കുകയുമായിരുന്നു. സംഘം വീട്ടിനകത്തേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.11 വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത് എങ്കിലും നാലുപേർ വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിയിലുണ്ടായിരുന്ന ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാർവിൻ, മൊഹമ്മദ് സല്മാൻ, ഉത്തരേഷ്, ബേസില്‍ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും അക്രമികള്‍ അപഹരിച്ചു.പരാതി ഉയർന്നതോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. അഭിനേഷ്, കലൈവേന്ദൻ, വിമല്‍ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് മൂന്ന് ലക്ഷം രൂപ വില വരുന്ന രണ്ട് ബൈക്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പകള്‍ എന്നിവ പിടിച്ചെടുത്തതായി കൊണനകുണ്ടെ പോലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന സംഘത്തിലെ ആറു പേര് പിടിയില്‍
previous post