ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ‘അരാജകത്വവും ബഹളവും നിറഞ്ഞ നഗരം’ എന്ന ധാരണ തെറ്റാണെന്ന് വിദേശ സഞ്ചാരി.ലെൻ കുക്ക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ബെംഗളൂരുവിലെ തെരുവുകള്‍ അത്രമേല്‍ കുഴപ്പത്തിലല്ലെന്ന് വീഡിയോ സഹിതം വിശദീകരിക്കുന്നത് “ബെംഗളൂരു ശരിക്കും ബഹളമയമാണോ?” എന്ന തലക്കെട്ടില്‍ പങ്കുവെച്ച വീഡിയോയില്‍ തിരക്കേറിയ ഒരു തെരുവിൻ്റെ ദൃശ്യങ്ങളാണ് ലെൻ കുക്ക് പങ്കുവെച്ചത്. ലോകത്തിലെ ഏത് പ്രധാന നഗരത്തിലുമുള്ളതുപോലെ സ്വാഭാവികമായ തിരക്ക് മാത്രമേ ഇവിടെയുള്ളൂവെന്നും സോഷ്യല്‍ മീഡിയ ചിത്രീകരിക്കുന്നത് പോലെയുള്ള വലിയ കുഴപ്പങ്ങള്‍ കാണാനില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. നഗരത്തില്‍ എല്ലായ്പ്പോഴും ബഹളവും തിരക്കും ഭ്രാന്തമായ അന്തരീക്ഷവുമാണെന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന് കുക്ക് പറയുന്നു.
നഗരത്തിലെ തിരക്കേറിയ സമയങ്ങളില്‍ പോലും അത്ഭുതകരമായ ശാന്തത അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബെംഗളൂരുവിനെക്കുറിച്ചുള്ള പോസിറ്റീവ് വീഡിയോ വൈറലായതോടെ നിരവധിപ്പേർ പ്രതികരണങ്ങളുമായി എത്തി. കഴിഞ്ഞ 20 വർഷമായി പ്രതിവർഷം 5 ലക്ഷം ആളുകള്‍ വീതം നഗരത്തിലേക്ക് എത്തുന്നുണ്ടെന്നും ഇത്ര വേഗത്തില്‍ വളരുന്ന മറ്റൊരു നഗരവുമില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു. ഗതാഗതക്കുരുക്കിൻ്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരില്‍ നിരന്തരം വിമർശിക്കപ്പെടുന്ന ബെംഗളൂരുവിന് ലെൻ കുക്കിൻ്റെ വീഡിയോ വലിയ ആശ്വാസമാണ് നല്‍കുന്നത്. സ്വന്തം സമ്പാദ്യമെല്ലാം വിറ്റ് ഇന്ത്യയില്‍ ജീവിതം പുനരാരംഭിക്കാൻ എത്തിയ വ്യക്തിയാണ് ലെൻ കുക്ക്.