ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ് എടുത്ത് പോലീസ്. ഷഹാപൂരിലെ ആരാധനാലയത്തിലെ ആൾദൈവമായ മല്ലികാർജുന മുത്തവക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാതാപിതാക്കൾ നോക്കിനിൽക്കെ ഏഴ് വയസ്സുള്ള പെൺകുട്ടിയെ മല്ലികാർജുന മുത്തവ മടിയിൽ ഇരുത്തി അനുചിതമായി ചുംബിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി. ആൾദൈവത്തിൻറെ സ്പർശനത്തിൽ മാതാപിതാക്കൾക്ക് പ്രശ്നം ഒന്നും തോന്നിയിരുന്നില്ല. അവർ തന്നെയാണ് വിഡിയോ പകർത്തിയത്. എന്നാൽ ദൃശ്യങ്ങളിൽ കുട്ടി അസ്വസ്ഥയായാണ് കാണപ്പെട്ടത്. കൗൺസിങ്ങിന് ശേഷം, ചൈൽഡ് വെൽഫെയർ കമ്മിറ്റി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തതായും പോലീസ് പറഞ്ഞു. കമീഷൻ നിർദ്ദേശപ്രകാരം ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ ആശ്രമം സന്ദർശിക്കുകയും കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.