കൊച്ചി:കാക്കനാട് അത്താണിയില്‍ ഒന്നാം ക്ലാസുകാരന്റെ സ്കൂള്‍ ബാഗില്‍ നിന്നും മൂർഖൻ പാമ്ബിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നാണ് പാമ്ബിനെ പിടിച്ചത്.ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്ബിനെ കണ്ടത്. എളമക്കര സ്വദേശി റിൻഷാദ് പാമ്ബിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളില്‍ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്ബിനെ കാണുന്നത്. ഇത് വീട്ടിലുള്ളവരെ പരിഭ്രാന്തരാക്കി. തുടർന്ന് വീട്ടുകാർ കുട്ടിയുടെ സ്കൂള്‍ ബാഗ് മുറ്റത്തേക്ക് എറിയുകയും കുറേയധികം ചാക്കിട്ട് മൂടുകയുമായിരുന്നു.ഉടൻ തന്നെ വനം വകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിലെ പാമ്ബ് പിടുത്ത വിദഗ്ദരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്ബിനെ പിടികൂടി വനം വകുപ്പിന് കൈമാറി. അന്തരീക്ഷം ചൂടായപ്പോള്‍ വീടിനകത്തെ തണുപ്പിലേക്ക് കയറിയ മൂർഖൻ പാമ്ബ് ബാഗില്‍ കയറിയതാകാം എന്നാണ് കരുതുന്നത്.