ബെംഗളൂരു: നഗരത്തിലെ പ്രധാന റെയില്വേ സ്റ്റേഷനായ കെ.എസ്.ആര്. ബെംഗളൂരു സിറ്റി ജങ്ഷനില് നടക്കുന്ന നവീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി ട്രെയിന് ഗതാഗതത്തില് വ്യാപക നിയന്ത്രണങ്ങള് ഏര്പ്പെടുത്തി.ദക്ഷിണ പശ്ചിമ റെയില്വേയുടെ അറിയിപ്പുപ്രകാരം 58 ട്രെയിനുകള് പൂര്ണമായും റദ്ദാക്കിയതോടൊപ്പം 116 ട്രെയിനുകള് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.കൂടാതെ 26 ട്രെയിനുകളുടെ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്റ്റേഷനുകളില് മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചപ്പോള് അഞ്ച് ട്രെയിനുകള് 15 മിനിറ്റ് മുതല് ഒരു മണിക്കൂര് വരെ വൈകിയാകും സര്വീസ് നടത്തുക.എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനും നിയന്ത്രണങ്ങള് ബാധകമാണ്. ജൂലൈ 31 മുതല് ഓഗസ്റ്റ് 3 വരെ സര്വീസ് നടത്തുന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരത് (26652) കെ.ആര്. പുരം സ്റ്റേഷനില് യാത്ര അവസാനിപ്പിക്കും. ഓഗസ്റ്റ് 1 മുതല് 4 വരെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് (26651) ബെംഗളൂരു കന്റോണ്മെന്റ് സ്റ്റേഷനില് നിന്നായിരിക്കും സര്വീസ് ആരംഭിക്കുക.
മറ്റ് വന്ദേഭാരത് ട്രെയിനുകൾ യശ്വന്ത്പൂര്, യെലഹങ്ക സ്റ്റേഷനുകളിൽ നിന്നാകും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുക. ബെംഗളൂരുവിൽ നിന്നുള്ള പത്ത് വന്ദേഭാരത് സര്വീസുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നതായി റെയില്വേ അറിയിച്ചു.അതേസമയം, വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമില്ല. ബെംഗളൂരുവില് നിന്ന് രാവിലെ 5.10ന് പുറപ്പെടുന്ന എറണാകുളം വന്ദേഭാരത് സേലം, കോയമ്പത്തൂര് വഴി ഉച്ചയ്ക്ക് 1.50ന് എറണാകുളം ജങ്ഷനിൽ എത്തും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും.നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൈസൂരു, അശോകപുരം എന്നിവിടങ്ങളിൽ നിന്ന് സര്വീസ് നടത്തുന്ന 16 ട്രെയിനുകളും ബെംഗളൂരുവിൽ നിന്ന് തുമക്കുരു ഉൾപ്പെടെയുള്ള നഗരപാത മേഖലകളിലേക്കുള്ള ഒമ്പത് മെമു ട്രെയിനുകളും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് .യാത്രക്കാർ യാത്രയ്ക്ക് മുൻപ് തങ്ങളുടെ ട്രെയിനുകളുടെ നിലവിലെ സ്ഥിതിയും സ്റ്റേഷന് മാറ്റങ്ങളും റെയില്വേയുടെ ഔദ്യോഗിക അറിയിപ്പുകൾ വഴി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.