ബെംഗളൂരു : ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗത പ്രശ്നം സംസ്ഥാന സർക്കാരിന് കടുത്ത തലവേദനയാണ് ഉണ്ടാക്കുന്നത്. വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിൽ കുടുങ്ങുന്നത് നഗരത്തിൻ്റെ കുതിപ്പിനെത്തന്നെ കാര്യമായി ബാധിക്കുന്നുണ്ട്. വൻകിട കമ്പനികളും ഐടി കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന ബെംഗളൂരു നഗരത്തിലെ ഗതാഗത പ്രശ്നം കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ടണൽ റോഡ്, ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നിവയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള തിരക്കിലാണ് സർക്കാർ.നിരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ കൃത്യസമയത്ത് ലക്ഷ്യത്തിലെത്താൻ ഭൂരിഭാഗമാളുകളെയും സഹായിക്കുന്നത് ബെംഗളൂരു മെട്രോയാണ്. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതാണ്. ഗതാഗതക്കുരുക്കാണ് പ്രധാന കാരണം. അതിനൊപ്പം വിമാനത്താവളത്തിലേക്കും പുറത്തേക്കുമായി ഒരു ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യവും വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ തിരക്ക് ശക്തമാക്കുന്നുണ്ട്. ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.ബെംഗളൂരു നഗരത്തിന്റെ വടക്കൻ ഭാഗത്തേക്കുള്ള യാത്രാ ദുരിതങ്ങൾക്ക് വിരാമമിട്ട് ജാക്കൂരിലെ സർവീസ് റോഡ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) പൂർത്തിയാക്കി. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ പുതിയ റോഡ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴിയിലെ ഏറ്റവും തടസ്സ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ഇവിടത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സർവീസ് റോഡിന് സാധിക്കും. സഹകർനഗർ, യലഹങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജാക്കൂരിൽ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഏറെക്കാലമായി പരാതിയായിരുന്നു. സർവീസ് റോഡ് തുറന്നതോടെ പ്രാദേശിക യാത്രക്കാരെയും ഹൈവേയിലെ അതിവേഗ വാഹനങ്ങളെയും വേർതിരിക്കാൻ സാധിക്കും.സർവീസ് റോഡ് തുറന്നതോടെ ഹെബ്ബാൾ ഭാഗത്തേക്ക് പോകുന്ന ദൈനംദിന യാത്രക്കാർക്ക് നേട്ടമാകും. വിമാനത്താവള കവാടത്തിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ റോഡ് സഹായിക്കുമെന്ന് ആളുകൾ പറഞ്ഞു. സർവീസ് റോഡ് തുറന്നതോടെ ഗതാഗതം വളരെ ചിട്ടയാകുമെന്നും പ്രദേശത്ത് അനധികൃത പാർക്കിങ് ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പാക്കുകയാണ് വേണ്ടതെന്നും ജനങ്ങൾ പറഞ്ഞു.റോഡ് തുറന്നതോടെ ജാക്കൂർ ക്രോസിലെ ഗതാഗതക്കുരുക്ക് കുറഞ്ഞതായി ട്രാഫിക് (നോർത്ത്) ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ജയപ്രകാശ് പറഞ്ഞു. ചെറിയ ദൂരയാത്രകൾക്ക് ഹൈവേ ഉപയോഗിക്കേണ്ടിവന്നിരുന്ന പ്രാദേശിക താമസക്കാർക്ക് ഇനി അത് വേണ്ട. പാത പ്രധാന പാതയിലെ തിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ റോഡ് ജാക്കൂരിലെ പ്രധാന പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഡ്രൈവർമാരുടെയും പ്രദേശവാസികളുടെയും അഭിപ്രായം.