ബെംഗളൂരു:ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നല്കിയ കൂട്ടബലാത്സംഗ പരാതിയില്‍ വൻ വഴിത്തിരിവ്.പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. കഴുത്തിലെ മുറിവിനെക്കുറിച്ച് കാമുകൻ ചോദ്യം ചെയ്യുമെന്ന് ഭയന്നാണ് താൻ കള്ളപ്പരാതി നല്‍കിയതെന്ന് 22 വയസ്സുള്ള യുവതി പൊലിസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകള്‍.കേരളത്തില്‍ നിന്നുള്ള നഴ്സിങ് വിദ്യാർഥിനി ഡിസംബർ 6-നാണ് മഡിവാള പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. ഡിസംബർ 2ന് രാത്രി, സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം വെച്ച് ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ ആരോപണം. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ഉടൻ തന്നെ 33-കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
എന്നാല്‍, താൻ നിരപരാധിയാണെന്ന നിലപാടില്‍ ഡ്രൈവർ ഉറച്ചുനിന്നു.കേസ് ബാനസവാഡി പൊലിസ് സ്റ്റേഷനിലേക്ക് കൈമാറിയതിന് പിന്നാലെ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങളും പൊലിസ് കണ്ടെടുത്തു. ഡിസംബർ 2ന് രാത്രി 11.30-നും പുലർച്ചെ 5.30-നും ഇടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ക്യാബ് ഡ്രൈവറും യുവതിയും ഒരുമിച്ച് നില്ക്കുന്ന ദൃശ്യങ്ങള്‍, കാബിനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച് നടന്നതായും, തുടർന്ന് രാത്രിയില്‍ വീണ്ടും വാഹനത്തില്‍ കയറി സ്റ്റേഷന് ചുറ്റും സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്ന ഡ്രൈവറുടെ സുഹൃത്തുക്കളെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞില്ല. പുലർച്ചെ 5.30-ന് യുവതി എറണാകുളത്തേക്കുള്ള ട്രെയിനില്‍ കയറി പോകുന്നതും സിസിടിവിയില്‍ നിന്നും വ്യക്തമായി. കൂടാതെ, ഡിസംബർ 3-ന് യുവതി ക്യാബ് ഡ്രൈവർക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലിസ് കണ്ടെത്തി. ഇവയില്‍ ചിലത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു. ഇതിന് ശേഷവും ഇരുവരും നല്ല ബന്ധം തുടർന്നിരുന്നുവെന്നും പൊലിസ് സ്ഥിരീകരിച്ചു. പിന്നാലെ പൊലിസ് യുവതിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ യഥാർത്ഥ ‘ട്വിസ്റ്റ്’ പുറത്തുവന്നത്.”ക്യാബ് ഡ്രൈവറുമായുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കഴുത്തില്‍ മുറിവേറ്റത്. ഇത് കണ്ടാല്‍ കാമുകൻ ചോദ്യം ചെയ്യുമെന്ന് ഭയപ്പെട്ടു. ആ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനാണ് കൂട്ടബലാത്സംഗത്തിന് വ്യാജ പരാതി നല്‍കിയതെന്ന് യുവതി പൊലിസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. കാറില്‍ ഇരിക്കുമ്ബോള്ത്തന്നെ യുവതി എറണാകുളത്തുള്ള കാമുകനെ വിളിച്ച് അതിരാവിലെ സ്റ്റേഷനിലെത്തുമെന്ന് അറിയിച്ചിരുന്നു. നിലവില്‍ കേസ് അന്വേഷണം പൂർത്തിയായിട്ടില്ല. അറസ്റ്റിലായ ക്യാബ് ഡ്രൈവർ ഇപ്പോഴും പൊലിസ് കസ്റ്റഡിയിലാണ്. വ്യാജ പരാതി നല്കിയ യുവതിക്കെതിരെ നിയമനടപടികള്‍ ഉണ്ടായേക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.