ബെംഗളൂരു: കെ.ആർ മാർക്കറ്റ്, ചിക്ക്പേട്ട്, മജെസ്റ്റിക്ക് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട ബെംഗളൂരു വെസ്റ്റ് ഡിവിഷനിലെ സ്ഥലങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചവരിൽ നിന്നും പോലീസ് ഇതുവരെ പിഴയായി ഈടാക്കിയത് നാലു കോടി രൂപ. കഴിഞ്ഞ വർഷം കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നതുമുതൽ ജൂലൈ നാല് വരെ 1.66 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തതായും ബെംഗളൂരു വെസ്റ്റ് ഡി.സി പി സജീവ് എം പാട്ടിൽ പറഞ്ഞു.
മാസ്ക് ധരിക്കാത്ത കേസുകളിലാണ് കൂടുതലും പിഴ ചുമത്തിയത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.ആർ മാർക്കറ്റിലും മജെസ്റ്റിക്കിലും ജനങ്ങൾ സാമൂഹിക അകലമടക്കമുള്ള കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നത് വലിയ വെല്ലുവിളിയാണ് പോലീസിന് സൃഷ്ടിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നിരവധി കടയുടമകൾക്ക് നേരെയും പോലീസ് കേസെടുത്തിട്ടുണ്ട്.