ഐടി നഗരമായ ബെംഗളൂരുവിലെ ജയനഗർ 4, 9 ബ്ലോക്കുകളിലെ റോഡുകളില്‍ നിറഞ്ഞ കുഴികള്‍ നന്നാക്കാത്തതില്‍ പ്രാദേശിക എംഎല്‍എ സി.കെ.രാമമൂർത്തിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. റോഡുകള്‍ നന്നാക്കുമെന്നും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും രാമമൂർത്തി വാഗ്ദാനം ചെയ്തിരുന്നെങ്കിലും, രണ്ട് വർഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 ദിവസത്തിനിടെ, സാനിറ്ററി, വാട്ടർ ലൈനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി താമസക്കാർ മൂന്നിലധികം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി, ‘ഞങ്ങളുടെ എംഎല്‍എയെ കാണ്മാനില്ല?’ എന്നെഴുതിയ പ്ലക്കാർഡുകള്‍ ഉയർത്തി, റോഡിലെ കുഴികള്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയാണ് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. “ജയനഗർ പോലൊരു പ്രധാന ജനവാസ മേഖലയില്‍ ഇത്തരം കാലതാമസം അവിശ്വസനീയമാണ്. മെച്ചപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത എംഎല്‍എയെ എവിടെയും കാണാനില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും യാതൊരു പ്രതികരണവും നടത്തുന്നില്ല,” പ്രാദേശിക വനിതാ നേതാവ് മഹാലക്ഷ്മി ആരോപിച്ചു.
കോർപ്പറേഷന്റെ പ്രതികരണം : സൗത്ത് സിറ്റി കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ബസവരാജ് കബാഡെ, അനുവദിക്കപ്പെട്ട എല്ലാ ഫണ്ടുകളും റോഡുകള്‍ നന്നാക്കാൻ ഉപയോഗിക്കുമെന്ന് ഉറപ്പ് നല്കി. “അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകളുടെ പട്ടിക ഞങ്ങള്‍ തയാറാക്കുന്നു. ഈ റോഡുകളില്‍ ഭൂരിഭാഗവും പ്രധാന റോഡുകളാണ്, അവ ഭാഗികമായി കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും, എത്രയും വേഗം റോഡുകള്‍ നന്നാക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.
ജയനഗർ പോലെ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രദേശത്ത് റോഡുകളുടെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നാട്ടുകാർക്കിടയില്‍ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിഷേധം തുടരുമെന്നും എംഎല്‍എയും തദ്ദേശസ്ഥാപനങ്ങളും വാഗ്ദാനങ്ങള്‍ പാലിക്കുന്നതുവരെ പിന്മാറില്ലെന്നും താമസക്കാർ പറയുന്നു.