നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജരിവാല(42)യുടെ മരണത്തിന്റെ പ്രധാന കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം.ഫൊറൻസിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വിറ്റാമിന്‍ഗുളികകള്‍ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.യുവത്വം നിലനിർത്താൻ ഉപയോഗിക്കുന്ന മരുന്ന് താരം സ്ഥിരമായി കുത്തിവെച്ചിരുന്നു. വർഷങ്ങളായി ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന ഈ മെഡിസിനാണ് അന്നും ഉപയോഗിച്ചത്.
വീട്ടില്‍ പൂജയായത് കാരണം ഉപവാസത്തിലായിരുന്ന താരം ഉച്ചയായപ്പോഴായിരുന്നു മരുന്ന് കുത്തിവെച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം മോശമായത്. ശരീരം വിറയ്ക്കാൻ തുടങ്ങിയ അവരെ ആ സമയം വീട്ടിലുണ്ടായിരുന്ന ഭർത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെറും വയറ്റില്‍ മരുന്ന് ഉപയോഗിച്ചതാകാം അവരുടെ അവസ്ഥ വഷളാക്കിയതെന്നാണ് അനുമാനങ്ങള്‍. എന്നാലും ശാസ്ത്രീയ പരിശോധനകള്‍ കഴിയാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പൊലീസ് അറിയിച്ചു.
2002ല്‍ പുറത്തിറങ്ങിയ ‘കാട്ടാ ലഗാ’ എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ആല്‍ബം വൻ ഹിറ്റായിരുന്നു. 2000-കളുടെ തുടക്കത്തില്‍ പോപ്പ് സംസ്കാരത്തിന്‍റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയ്ക്ക് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിക്കൊടുത്തു.
2002ല്‍ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്തതോടെ പ്രശസ്തയായി. 33 ലക്ഷം പേരാണു നടിയെ ഇൻസ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ബിഗ് ബോസ് 13-ാം സീസണില്‍ പ്രധാന മത്സരാർഥികളില്‍ ഒരാളായിരുന്നു. 2004ല്‍ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ല്‍ പിരിഞ്ഞു. 2015ലാണു പരാഗ് ത്യാഗിയുമായുള്ള വിവാഹം. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ഷെഫാലിയുടെ മരണം ആരാധകർക്കും സഹപ്രവർത്തകർക്കും ഞെട്ടലായി. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന അവരുടെ വ്യായാമ വിഡിയോകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.