കർണാടകയില്‍ 18 വയസ്സിന് താഴെയുള്ള ജനസംഖ്യ ക്രമാനുഗതമായി കുറയുകയും പ്രായപൂർത്തിയായ വോട്ടർമാരുടെയും മുതിർന്ന പൗരന്മാരുടെയും എണ്ണം വർധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.2025 ജനുവരിയിലെ കണക്കനുസരിച്ച് കർണാടകയിലെ വോട്ടർ-ജനസംഖ്യ അനുപാതം(ഇ.പി.ആർ) 70.61 ആണ്. ഇത് ദേശീയ ശരാശരിയായ 65നെ മറികടക്കുന്നു എന്ന് കർണാടകയിലെ ചീഫ് ഇലക്ടറല്‍ ഓഫിസിലെ കണക്കുകള്‍ പറയുന്നു. വിവിധ ജില്ലകളിലെ ഇ.പി.ആറില്‍ വ്യത്യാസങ്ങള്‍ നിലനില്ക്കുന്നു.ഏറ്റവും ഉയർന്ന ഇ.പി.ആറില്‍ ചിക്കമഗളൂരു ജില്ലയാണ് -85.84. തൊട്ടുപിന്നാലെ 84.25 അനുപാതവുമായി കുടക് ജില്ലയുണ്ട്.
ചിക്കമഗളൂരുവില്‍ ഓരോ 100 പേരില്‍ 85-ല്‍ കൂടുതല്‍ പേർ 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്നും 11.33 ലക്ഷം ജനസംഖ്യയുണ്ടെന്നുമാണ് കണക്ക്.ഇതില്‍ 9.73 ലക്ഷം പേർ വോട്ടർമാരായി ചേർന്ന മുതിർന്നവരാണ്. സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം കാണിക്കുന്ന സംവിധാനമാണ് ഇ.പി.ആർ. 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും (വോട്ടിങ് പ്രായം) പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയുക എന്നതാണ് ഇത് പതിവായി തയാറാക്കുന്നതിന്റെ ആശയം.
കുടിയേറ്റം, കുറഞ്ഞ ജനനനിരക്ക്, വോട്ടർ ജനസംഖ്യയുടെ രജിസ്ട്രേഷൻ കുറവ് തുടങ്ങിയ ഘടകങ്ങളാണ് ന്യൂജൻ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ കന്നട, ചിക്കമഗളൂരു, കുടക്, ഹാസൻ, ശിവമൊഗ്ഗ, ബംഗളൂരു അർബൻ, മൈസൂരു എന്നീ ജില്ലകളില്‍ പ്രത്യുല്പാദനക്ഷമത കുറവാണെന്നതും കാരണമാണ്. ബംഗളൂരു അർബൻ ജില്ലയില്‍ ഇ.പി.ആർ ഏറ്റവും കുറവാണ്- 51.78നും 63.21 നും ഇടയില്‍.