Home Featured പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനം, പൊലീസില്‍ പരാതി നല്‍കി

പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനം, പൊലീസില്‍ പരാതി നല്‍കി

by admin

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയെ ഒപ്പം നിര്‍ത്തി ഭര്‍ത്താവ് രാഹുല്‍ മുങ്ങിയിട്ടുണ്ട്. തനിക്ക് സംഭത്തില്‍ പരാതിയില്ലെന്നാണ് യുവതി പോലീസില്‍ എഴുതി നല്‍കിയത്. അച്ഛനും അമ്മയും എത്തിയാല്‍ അവര്‍ക്ക് ഒപ്പം പോകാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പന്തീരാങ്കാവിലെ ഭർതൃവീട്ടില്‍ നിന്നും സർട്ടിഫിക്കറ്റുകള്‍ എടുക്കാൻ സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ഈ കേസ് മുന്നോട്ടുപോകവേ നാടകീയമായി സ്വന്തം മാതാപിതാക്കളെ തള്ളിയാണ് പെണ്‍കുട്ടി മൊഴി മാറ്റി ഭര്‍ത്താവിന് ഒപ്പം പോയത്. ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നുമാണ് യുവതി പിന്നീട് പറഞ്ഞത്. ഇതോടെയാണ് ജര്‍മനിയിലേക്ക് മുങ്ങിയ ഭര്‍ത്താവ് രാഹുല്‍ കേസില്‍ നിന്നും രക്ഷപ്പെട്ടത്.താന്‍ ഭാര്യയെ മർദിച്ചിട്ടില്ല. തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ചു തീർത്തു. അതിനാല്‍ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇക്കാര്യം ശരിവച്ചുകൊണ്ട് പെണ്‍കുട്ടിയും സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി കേസ് റദ്ദാക്കി. ഈ കേസിലാണ് നാടകീയമായി വീണ്ടും ട്വിസ്റ്റ്‌ വന്നത്.പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം കേരളത്തില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. തനിക്ക് നേരിട്ട ക്രൂരമായ പീഡനം വിവരിച്ചാണ് യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ഇതോടെ കേസ് വാര്‍ത്തയില്‍ നിറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വീണ്ടും രാഹുലുമായി അടുപ്പമുണ്ടാക്കി. മാതാപിതാക്കളെ തള്ളിപ്പറഞ്ഞ്‌ മൊഴി മാറ്റി ഭര്‍ത്താവിന് ഒപ്പം പോയി. അന്വേഷണം പോലീസിന് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കോടതി കേസ് റദ്ദാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group