ബെംഗളൂരു: ബെംഗളൂരുവിലെ സബർബൻ റെയിൽപദ്ധതിക്ക് വിദേശബാങ്കുകളിൽനിന്ന് 800 ദശലക്ഷം യൂറോ (ഏകദേശം 7438 കോടിരൂപ) വായ്പ അനുവദിച്ചതോടെ നിർമാണപ്രവൃത്തികൾ വേഗത്തിലാകുമെന്ന് പ്രതീക്ഷ. യൂറോപ്യൻ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽനിന്ന് 300 ദശലക്ഷം യൂറോയും ജർമൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്ന് 500 ദശലക്ഷം യൂറോയുമാണ് അനുവദിച്ചത്.
രണ്ട് ബാങ്കുകളുമായും സബർബൻ പദ്ധതിയുടെ നിർമാണം നടത്തുന്ന കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെൻ്റ് കമ്പനി (കെ.റൈഡ്) കരാറിൽ ഒപ്പുവെച്ചു.
പദ്ധതിയുടെ കോറിഡോർ ഒന്നിലെ (കെ.എസ്.ആർ. ബെംഗളുരു-യെലഹങ്ക- ദേവനഹള്ളി ലൈൻ) പ്രവൃത്തികൾക്കായാണ് യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്നുള്ള വായ്പ ഉപയോഗിക്കുക.
പ്രവൃത്തികൾ പൂർത്തിയാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് തുക കെ. റെയിലിന് ലഭിക്കുക.
15,767 കോടിരൂപ മൊത്തം ചെലവു പ്രതീക്ഷിക്കുന്നതാണ് ബെംഗളുരു സബർബൻ റെയിൽവേപദ്ധതി. ഇതിൻ്റെ 60 ശതമാനം തുക വിദേശവായ്പയായി ലഭിച്ചു.
ബാക്കി 40 ശതമാനം തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതാണ്. നാല് ഇടനാഴികളായി നഗരത്തിൽ 149 കിലോമീറ്റർ റെയിൽപ്പാതയാണ് നിർമിക്കുക. ഇടനാഴി രണ്ടിലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) അടിസ്ഥാനപ്രവൃത്തികൾക്ക് മാത്രമാണ് ഇതുവരെ തുടക്കമിടാനായത്.
2022 ജൂൺ 20-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
2025-ൽ നിർമാണം പൂർത്തിയാകുമെന്നായിരുന്നു അദ്ദേഹം അന്ന് പ്രഖ്യാപിച്ചത്. ഇത് 2028-ലേക്ക് നീണ്ടേക്കാമെന്നാണ് ഇപ്പോഴത്തെ സൂചന. 64 സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കണം.