ബംഗളൂരു: കർണാടകയില്‍ പാമ്ബുകടിയേല്‍ക്കുന്നവരുടെ എണ്ണവും മരണനിരക്കും വർധിക്കുന്നതായി റിപ്പോർട്ട്. സംയോജിത ആരോഗ്യ വിവര ശേഖരണ (ഐ.എച്ച്.ഐ.പി) സംവിധാനത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം എണ്ണം കുതിക്കുകയാണ്.
2021ല്‍ 950 പേർക്ക് പാമ്ബുകടിയേറ്റതില്‍ ആരും മരിച്ചിരുന്നില്ല. എന്നാല്‍, 2022ല്‍ കടിയേറ്റവരുടെ എണ്ണം 3439 ആയും 2023ല്‍ 6587 ആയും ഉയരുകയാണ് ചെയ്തത്. 19 പേർ മരണത്തിന് കീഴടങ്ങി. ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിച്ചുള്ള ഈ കണക്കുകള്‍ അപൂർണമാണെന്ന് ഐ.എച്ച്.ഐ.പി നിരീക്ഷിച്ചു. ആശുപത്രികളില്‍ ചികിത്സ തേടാതെ മറ്റു രീതികള്‍ അവലംബിച്ച് നിരവധി പേർ മരിക്കുന്നുണ്ട്.
ആശുപത്രികളിലും പല കാരണങ്ങളാല്‍ പാമ്ബുകടിയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനാവുന്നില്ല. ഗ്രാമീണ ഗവ. ആശുപത്രികളില്‍ ആന്‍റിവെനം സ്റ്റോക്കില്ലാത്തതും ചികിത്സ തേടാൻ പണമില്ലാത്തതും മരണങ്ങള്‍ക്ക് കാരണമാവുന്നു. ജില്ലകളില്‍ മുൻകരുതലുകള്‍ സ്വീകരിക്കാൻ സർക്കാർ ഈ കണക്കുകള്‍ ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആന്‍റിവെനം സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കൂട്ടിച്ചേർത്തു.