ബംഗളൂരു: ബംഗളൂരുവടക്കം ദക്ഷിണേന്ത്യയിലെ 19 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ബംഗളൂരു ബ്യാദറഹള്ളിയില് തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന റെയ്ഡില്‍ നാലു യുവാക്കളെ കസ്റ്റഡിയിലെടുത്തു.
സമീഉല്ല, മിസ്ബാഹ്, മുനീറുദ്ദീൻ, അല്‍താഫ് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സ്വകാര്യ കോളജുകളില്‍ എല്‍.എല്‍.ബി, എൻജിനീയറിങ് വിദ്യാര്‍ഥികളാണ് സമീഉല്ലയും മുനീറുദ്ദീനും.
ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ഏഴു കിലോ സോഡിയം നൈട്രേറ്റ് പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാൻ ഉപയോഗിക്കുന്ന രാസപദാര്‍ഥമാണ് സോഡിയം നൈട്രേറ്റ്. ഹൈദരാബാദില്‍ നടന്ന റെയ്ഡിനിടയിലും എൻ.ഐ.എ ഇത് കണ്ടെത്തിയിരുന്നു. ബെള്ളാരിയില്‍ നടന്ന റെയ്ഡിലും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍നിന്ന് പിടിയിലായവര്‍ ഉപയോഗിച്ചിരുന്ന ഒരു ബൈക്ക് ബെള്ളാരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.
ഈ ബൈക്കുമായി ബന്ധപ്പെട്ടാണ് ബെള്ളാരിയില്‍നിന്നുള്ള കസ്റ്റഡിയിലെടുക്കല്‍. ഡിസംബര്‍ ഒമ്ബതിന് ബംഗളൂരുവിലടക്കം രാജ്യത്തിന്റെ പലയിടങ്ങളിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. അന്ന് പുലികേശി നഗറിലെ വീട്ടില്‍നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മുംബൈ സ്വദേശി അലി അബ്ബാസിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി എൻ.ഐ.എ അറിയിച്ചു.