Home Featured ‘രക്ഷിക്കണേ എന്ന് കരഞ്ഞ് കുട്ടിയുടെ ശബ്ദം, മോചനദ്രവ്യമായി ഉടന്‍ 50,000 രൂപ കൈമാറി’; വോയ്‌സ് ക്ലോണിങ് തട്ടിപ്പ്

‘രക്ഷിക്കണേ എന്ന് കരഞ്ഞ് കുട്ടിയുടെ ശബ്ദം, മോചനദ്രവ്യമായി ഉടന്‍ 50,000 രൂപ കൈമാറി’; വോയ്‌സ് ക്ലോണിങ് തട്ടിപ്പ്

by admin

ന്യൂഡല്‍ഹി: വോയ്‌സ് ക്ലോണിങ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വയോധികന്റെ 50000 രൂപ തട്ടിയെടുത്തതായി പരാതി. ബന്ധുവിന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വ്യാജേന ഡല്‍ഹി സ്വദേശി ലക്ഷ്മി ചന്ദ് ചൗളയെയാണ് സൈബര്‍ തട്ടിപ്പുകാര്‍ കബളിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള കൃത്രിമ വോയ്‌സ് സന്ദേശം സൃഷ്ടിച്ച്‌ വാട്‌സ്‌ആപ്പിലൂടെ അയച്ചാണ് തട്ടിപ്പ് നടത്തിയത്.

ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജ സന്ദേശം അജ്ഞാത നമ്ബറില്‍ നിന്ന് വാട്‌സ്‌ആപ്പിലൂടെയാണ് ലക്ഷ്മി ചന്ദിന് ലഭിച്ചത്. തട്ടിക്കൊണ്ടുപോകല്‍ സത്യമാണെന്ന് ലക്ഷ്മി ചന്ദിനെ ബോധ്യപ്പെടുത്താന്‍ കുട്ടിയുടെ ശബ്ദത്തിന് സമാനമായ വോയ്‌സ് സന്ദേശം കേള്‍പ്പിച്ചു. വോയ്‌സ് ക്ലോണിങ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് ബന്ധുവിന്റെ കുട്ടിയുടെ ശബ്ദത്തിന് സമാനമായ വോയ്‌സ് ക്ലിപ്പ് തട്ടിപ്പുകാര്‍ സൃഷ്ടിച്ചത്. രക്ഷിക്കണേ എന്ന് അപേക്ഷിച്ച്‌ കൊണ്ടുള്ളതായിരുന്നു ക്ലിപ്പ്. ഇത് കേട്ട് പരിഭ്രാന്തനായ ലക്ഷ്മി ചന്ദ് ഉടന്‍ തന്നെ പേടിഎം വഴി 50000 രൂപ കൈമാറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞതെന്നും ലക്ഷ്മി ചന്ദ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group