ബംഗളൂരു: മൈസൂറു ദസറയുടെ ആകര്‍ഷണമായ ജംബോ സവാരി നായകനായ ഗജവീരൻ അര്‍ജുനയുടെ മരണം വെടിയേറ്റല്ലെന്ന് നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് വെറ്ററിനേറിയൻ ഡോ.
എച്ച്. രമേശ. വനപാലകരില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റത് പ്രശാന്ത എന്ന മറ്റൊരാനക്കാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വനപാലകരുടെ വെടിയേറ്റാണ് അര്‍ജുന ചെരിഞ്ഞതെന്ന് മുഖ്യപാപ്പാൻ വിനു ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഓപറേഷന് നേതൃത്വം നല്കിയ വെറ്ററിനറി ഡോക്ടറുടെ പ്രതികരണം. ഓപറേഷൻ സംഘത്തിന്റെ കൈയില്‍ വെടിത്തിരകള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റീല്‍ ബാളുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം നാലിന് ഹാസൻ ജില്ലയിലെ യസ് ലൂര് റേഞ്ച് വനത്തില്‍ ദബ്ബള്ളിഘട്ടെയില് കാട്ടാനയെ തുരത്താനുള്ള ഓപറേഷനിടെ ഇടത്തേ കാലില്‍ മരക്കുറ്റി തറച്ചിരുന്നു. തുടര്‍ന്ന് കാട്ടാനയുടെ വന്യമായ തിരിച്ചാക്രമണത്തില്‍ അര്‍ജുന്റെ ജീവൻ പൊലിഞ്ഞതായാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍, കാട്ടാനകളെ മെരുക്കാനുള്ള യജ്ഞത്തില്‍ ഏര്‍പ്പെട്ട അര്‍ജുനും എതിരാളിയും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ പിന്തിരിപ്പിക്കാൻ ആകാശത്തേക്കും തുടര്‍ന്ന് കാട്ടാനക്ക് നേരെയും ഉതിര്‍ത്ത വെടിയുണ്ട ഉന്നം തെറ്റി അര്‍ജുന്റെ കാലില്‍ തറക്കുകയായിരുന്നുവെന്ന് പാപ്പാനായ വിനു ആരോപിക്കുന്നു. കൂറ്റൻ മരക്കുറ്റി തുളച്ചുകയറി നഖം ഇളകിയ വേദന സഹിക്കുന്നുണ്ടായിരുന്നു. വെടിയേല്ക്കുകകൂടി ചെയ്തതോടെ കുഴഞ്ഞുവീണ അര്‍ജുനെ കാട്ടാന അക്രമിച്ച് കൊന്നതാണെന്ന് പാപ്പാൻ പറഞ്ഞു.
പാപ്പാന്റെ ആരോപണം ശരിയല്ലെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രവിശങ്കര്‍ അവകാശപ്പെട്ടു. വെറ്ററിനറി ഡോക്ടര്‍ സംഘം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധനയിലൂടെയേ കാര്യങ്ങള്‍ വ്യക്തമാവൂ. മരക്കുറ്റി കയറി കാലില്‍ അപകടം സംഭവിച്ചിരുന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മോഹൻ കുമാറും സമ്മതിച്ചു. മൈസൂരു ദസറ ജംബോ സവാരി എട്ട് തവണ 750 കിലോഗ്രാം ഭാരമുള്ള അംബാരി വഹിച്ച് നയിച്ച ഖ്യാതിയുള്ള അര്ജുന് 64 വയസ്സായിരുന്നു.