മുംബൈ: പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷിച്ച് ജഡ്ജി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ കോടതിയുടേതാണ് നടപടി. ഹെഡ് കോണ്‍സ്റ്റബിളിനും കോണ്‍സ്റ്റബിളിനുമാണ് ശിക്ഷ ലഭിച്ചത്. ഒക്ടോബര്‍ 22ന് നടന്ന സംഭവം വകുപ്പുതലത്തില്‍ ചര്‍ച്ചയായതോടെയാണ് പുറത്തറിഞ്ഞത്.
ഒക്ടോബര്‍ 22ന് ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അവധിദിന കോടതിയില്‍ രാവിലെ 11 മണിക്ക് ഹാജരാക്കാനാണ് സമയം ലഭിച്ചത്. എന്നാല്‍, പ്രതികളെയും കൊണ്ട് പൊലീസുകാര്‍ ഇരുവരും കോടതിയിലെത്തിയപ്പോള്‍ സമയം 11.30 ആയി. വൈകിയെത്തിയതില്‍ പ്രകോപിതനായ ജഡ്ജി ശിക്ഷയായി പൊലീസുകാര്‍ കോടതി വളപ്പിലെ പുല്ല് അരിയണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
ഇത്തരമൊരു ശിക്ഷയില്‍ അസ്വസ്ഥരായ പൊലീസുകാര്‍ വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷൻ ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തി വകുപ്പുതലത്തില്‍ വിവരം കൈമാറി. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ടും പൊലീസുകാരുടെ മൊഴികളും ഉചിതമായ നടപടിക്കായി കോടതിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പര്‍ഭാനി എസ്.പി യശ്വന്ത് കാലെ പറഞ്ഞു.