ന്യൂഡല്‍ഹി: കുട്ടികളുടെ യാത്രാനിരക്ക് ഉയര്‍ത്തിയതുവഴി ഏഴുവര്‍ഷത്തിനിടെ റെയില്‍വേക്ക് ലഭിച്ചത് 2,800 കോടിയിലേറെ രൂപയെന്ന് വിവരാവകാശ രേഖ.
2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 560 കോടി രൂപ റെയില്‍വേക്ക് ഇതുവഴി ലഭിച്ചെന്നും സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷൻ, ചന്ദ്രശേഖര്‍ ഗൗര്‍ എന്നയാള്‍ക്ക് വിവരാവകാശ രേഖ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. കോവിഡ് മഹമാരിയെത്തുടര്‍ന്ന് 2020-21 കാലത്താണ് തുക ലഭിക്കുന്നതില്‍ ഇടിവുണ്ടായത്. ആ വര്‍ഷം ലഭിച്ചത് 157 കോടി രൂപയായിരുന്നു.
അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണമെങ്കില്‍ പകുതി നിരക്കായിരുന്നു റെയില്‍വേ ഈടാക്കിയിരുന്നത്. ഇത് ഒഴിവാക്കി മുഴുവൻ സീറ്റിനും ബര്‍ത്തിനും മുഴുവൻ തുകയും ഈടാക്കാൻ 2016ലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.
2016 ഏപ്രില്‍ 21 മുതല്‍ മുഴുവൻ തുകയും ഈടാക്കിത്തുടങ്ങി. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് നിലവില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാൻ സാധിക്കുമെങ്കിലും ബര്‍ത്തോ സീറ്റോ അനുവദിക്കില്ല. ഒപ്പം യാത്രചെയ്യുന്ന ആളുടെ സീറ്റിലോ ബര്‍ത്തിലോ കുട്ടിയും ഇരിക്കണം.
നിരക്ക് ഉയര്‍ത്തിയതിനുശേഷം 3.6 കോടിയിലധികം കുട്ടികള്‍ റിസര്‍വ് ചെയ്ത സീറ്റ് തിരഞ്ഞെടുക്കാതെ ടിക്കറ്റ് നിരക്കിന്‍റെ പകുതി നല്‍കി മുതിര്‍ന്നവര്‍ക്കൊപ്പം യാത്രചെയ്തു. അതേസമയം, 10 കോടിയിലധികം കുട്ടികള്‍ മുഴുവൻ നിരക്കും നല്‍കി സീറ്റ് ബുക്ക് ചെയ്തുവെന്നും ഡേറ്റ വ്യക്തമാക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരത്തെ നല്‍കിയ ഇളവ് കോവിഡിന്‍റെ മറവില്‍ പിന്‍വലിച്ചതുവഴി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം റെയില്‍വേക്ക് 2,242 കോടി രൂപയാണ് ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.