Home Featured ബംഗളൂരു: കാറില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ഡ്രൈവര്‍ക്കെതിരെ കേസ്

ബംഗളൂരു: കാറില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ഡ്രൈവര്‍ക്കെതിരെ കേസ്

ബംഗളൂരു: ഉബര്‍ കാറില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.ബി.ടി.എം സെക്കന്‍ഡ് സ്റ്റേജില്‍ നിന്ന് ജെ.പി നഗര്‍ മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യുവതിയോടാണ് കാര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയത്. തെറ്റായ വഴിയിലൂടെ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവതി മാപ് നോക്കി യാത്ര ചെയ്യാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചു.

ഡ്രൈവറില്‍ നിന്നും മോശം അനുഭവം ലഭിച്ച യുവതി ഇറങ്ങേണ്ട സ്ഥലത്തിന് മുമ്ബ് യാത്ര അവസാനിപ്പിച്ചു പണം നല്‍കി. പണം വാങ്ങിയ ഉടൻ ഡ്രൈവര്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ ഡ്രൈവറുടെ ഫോട്ടോ സഹിതം ദുരനുഭവം പങ്കുവെച്ച യുവതിയുടെ പോസ്റ്റ് വൈറലായി. രാകേഷ് വൈ.ജി. എന്നയാളാണ് കാര്‍ ഡ്രൈവറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിര്‍മാണത്തിനിടെ മെട്രോ തൂണ്‍ തകര്‍ന്ന സംഭവം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: നമ്മ മെട്രോ നിര്‍മാണ പ്രവൃത്തിക്കിടെ തൂണ്‍ തകര്‍ന്ന് ഇരുചക്രവാഹന യാത്രികരായ അമ്മയും രണ്ടു വയസ്സുകാരനായ മകനും മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.നിര്‍മാണ കമ്ബനി ആവശ്യമായ സുരക്ഷ നടപടി സ്വീകരിച്ചില്ലെന്നും അപകടത്തിന് 11 എൻജിനീയര്‍മാര്‍ ഉത്തരവാദികളാണെന്നും ഗോവിന്ദാപുര പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നിര്‍മാണ ചുമതലയുള്ള നാഗാര്‍ജുന കണ്‍സ്ട്രക്ഷൻസ് കമ്ബനി, കമ്ബനിയുടെ എൻജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരുമായ അഞ്ചുപേര്‍, പാതയുടെ നിര്‍മാണ ചുമതലയുള്ള ബി.എം.ആര്‍.സി.എല്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍, എക്സി. എൻജിനീയര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

അപകടത്തെ കുറിച്ച്‌ ഐ.ഐ.ടി ഹൈദരാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ഫോറൻസിക് സംഘങ്ങള്‍ നടത്തിയ പഠനങ്ങള്‍കൂടി കണക്കിലെടുത്താണ് 1100 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം തയാറാക്കിയത്. ജനുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 10.30ഓടെ ഔട്ടര്‍ റിങ് റോഡ് ഹെന്നൂര്‍ മെയിൻറോഡില്‍ എച്ച്‌.ബി.ആര്‍ ലേഔട്ടിന് സമീപത്തുണ്ടായ അപകടത്തില്‍ ഇരട്ടക്കുട്ടികളുടെ മാതാവും മാന്യത ടെക് പാര്‍ക്കിലെ ജീവനക്കാരിയുമായ തേജസ്വിനി (35), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ലോഹിത് കുമാര്‍, ഇരട്ട മക്കളിലൊരാളായ പെണ്‍കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

നമ്മ മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായ കെ.ആര്‍ പുരം-എയര്‍പോര്‍ട്ട് ലൈനില്‍ 218ാം നമ്ബര്‍ തൂണ്‍ നിര്‍മിക്കാനായി കെട്ടിയുയര്‍ത്തിയ ടണ്‍ കണക്കിന് ഭാരവും 40 അടി ഉയരവുമുള്ള ഇരുമ്ബുകമ്ബിക്കൂട്ടം നാലംഗ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനത്തിനുമേല്‍ മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിഷയത്തിലിടപെട്ട കര്‍ണാടക ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. അപകടം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരടങ്ങുന്ന ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് വിവരം തേടുകയും കേസില്‍ കര്‍ണാടക സര്‍ക്കാറിനെയും ബി.ബി.എം.പി, ബി.എം.ആര്‍.സി.എല്‍ എന്നിവരെ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍പെട്ട കുടുംബത്തിന് 20 ലക്ഷം സഹായധനം നല്‍കിയ ബി.എം.ആര്‍.സി.എല്‍ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍, എക്സി. എൻജിനീയര്‍ എന്നിവര്‍ക്കു പുറമെ സൈറ്റ് എൻജിനീയറെയും ബി.എം.ആര്‍.സി.എല്‍ സസ്‍പെൻഡ് ചെയ്തിരുന്നു.

നിര്‍മാണത്തിലിരിക്കുന്ന മെട്രോ തൂണ്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്നത്തെ സര്‍ക്കാറിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് അഴിമതി ആരോപണമുയര്‍ത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ ഒരു ഗുണനിലവാരവുമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ ആരോപണം.

You may also like

error: Content is protected !!
Join Our WhatsApp Group