ബെലഗാവി : കര്‍ണാടകയിലെ ബെലഗാവിയില്‍ 21കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയില്‍. ബെലഗാവി ജില്ലയിലെ രായഭാഗ പട്ടണത്തില്‍ താമസിക്കുന്ന സുധ ഭോസ്‌ലെയാണെന്ന് ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്‌ത്. ഹരിപ്രസാദ് ഭോസ്‌ലെ എന്ന യുവാവിനെയാണ് മെയ് 28ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹേതര ബന്ധം അറിഞ്ഞതിലുള്ള വൈരാഗ്യത്തില്‍ മകനെ സുധ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയത്.
കൊലപാതകത്തില്‍ ഇവരെ സഹായിച്ച വൈശാലി സുലീൻ മാനെ, ഗൗതം സുനില്‍ മാനെ, പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടി എന്നിവരെയും പൊലീസ് പിടികൂടി. മെയ് 28നാണ് ഹരിപ്രസാദ് ഭോസ്‌ലെയെ സംശയാസ്‌പമായ രീതിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബെലഗാവി എസ്‌പി സഞ്ജീവ് പാട്ടീല്‍ പറഞ്ഞു. ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടു എന്ന് കാട്ടി സ്വാഭാവിക മരണമായാണ് കേസ് പരിഗണിച്ചത്.എന്നാല്‍ യുവാവിന്‍റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അമ്മ സുധ ഭോസ്‌ലെയാണ് മകൻ ഹരിപ്രസാദ് ഭോസ്‌ലെയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഇവരെക്കൂടാതെ വൈശാലി സുലീൻ മാനെ, ഗൗതം സുനില്‍ മാനെ എന്നിവരും കൊലപാതകത്തിന് സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്,” എസ്‌പി പറഞ്ഞു.
പൊലീസ് പറയുന്നതിങ്ങനെ : മരിച്ച ഹരിപ്രസാദിന്‍റെ അമ്മ സുധ ഭോസ്‌ലെ ആറ് മാസം മുൻപ് ഭര്‍ത്താവ് സന്തോഷ് ഭോസ്‌ലെയുമായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണങ്ങി ഇവര്‍ മറ്റൊരു വീട്ടില്‍ താമസമാക്കി. അമ്മ സുധയ്‌ക്കൊപ്പമാണ് മകൻ ഹരിപ്രസാദും താമസിച്ചിരുന്നത്. സുധയുടെ വിവാഹേതര ബന്ധത്തെച്ചൊല്ലി ഹരിപ്രസാദ് നിരന്തരം വീട്ടില്‍ വഴക്കിടുമായിരുന്നു.
കൂടാതെ ഇക്കാര്യങ്ങള്‍ അച്ഛനോടും മറ്റ് ബന്ധുക്കളോടും ഇയാള്‍ പറയുകയും ചെയ്‌തു. എന്നാല്‍ ഇക്കാര്യം മറ്റുള്ളവരോട് പറയരുത് എന്ന് സുധ ഹരിപ്രസാദിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവയെല്ലാം യുവാവ് അവഗണിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനിടെയാണ് മെയ് 28 ന് വീട്ടില്‍ ഉറങ്ങിക്കിടന്ന ഹരിപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.