കൊച്ചി: നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു.93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെൽ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പിൽ ഇസ്മെയിൽ ആണ് ഭർത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ.
ചലച്ചിത്ര അഭിനയ രംഗത്ത് സജീവമായ ദുൽക്കർ സൽമാൻ, മക്ബൂൽ സൽമാൻ, അഷ്ക്കർ സൗദാൻ എന്നിവർ കൊച്ചുമക്കളാണ്. ഖബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.
‘സിനിമയിൽ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും’; അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗ വാർത്തയുടെ വേദയിൽ ആണ് മലയാളികളും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഈ അവസരത്തിൽ ഉമ്മയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
താൻ അഭിനയിക്കുന്ന സിനിമയിൽ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ആരെങ്കിലും അടിച്ചാൽ ഉമ്മയുടെ കണ്ണ് നിറയുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. 2009ൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല.
ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.
എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്’, എന്നാണ് ഒരിക്കൽ ഉമ്മയെ കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.