ബംഗളൂരു: ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്‍ന്ന് മംഗളൂരുവിലെ നഴ്സിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്സിങ് കോളജ് എന്ന സ്വകാര്യ സ്ഥാപനമാണ് അടച്ചത്.ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചതെന്ന് പ്രിന്‍സിപ്പല്‍ ശാന്തി ലോബോ അറിയിച്ചു. എ.ജെ, ഫാ. മുള്ളേര്‍സ്, കെ.എം.സി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഏറെ പേരെയും രക്ഷിതാക്കള്‍ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോയിരുന്നു. ഏതാനും വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുകയാണ്.സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ പൊലീസ് കോളജ് അധികൃതരുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചിരുന്നു.ഭക്ഷ്യ വിഷബാധ എല്ലാ വര്‍ഷവും ആവര്‍ത്തിച്ചിട്ടും പരിഹാരം ഉണ്ടാവുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഞായറാഴ്ച തന്നെ കുട്ടികളില്‍ ഭക്ഷ്യവിഷബാധ ലക്ഷണങ്ങള്‍ കണ്ടിട്ടും രക്ഷിതാക്കളെ അറിയിച്ചില്ലെന്ന ആരോപണവുമുയര്‍ന്നു.
ഞായറാഴ്ച അത്താഴം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമുതല്‍ പല കുട്ടികളും ഛര്‍ദിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ക്ലാസുകളില്‍ ഹാജരായി. ഇരുപതിലേറെ കുട്ടികളെ തിങ്കളാഴ്ച വൈകുന്നേരവും നൂറിലേറെ പേരെ രാത്രിയും ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.എല്ലാ കുട്ടികളുടെയും ചികിത്സാ ചെലവുകള്‍ സ്ഥാപനം വഹിക്കും എന്ന് അറിയിച്ച അവര്‍ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമേ കോളജ് പ്രവര്‍ത്തിക്കൂവെന്നും പറഞ്ഞു.
രക്ഷിതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ പൊലീസ് ഗൗരവമായി കാണുമെന്ന് യോഗം നിയന്ത്രിച്ച മംഗളൂരു സൗത്ത് അസി.പൊലീസ് കമീഷണര്‍ ധന്യ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ഥാപനം വീഴ്ചവരുത്തിയാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കി.
വെള്ളക്കരം ഓണ്‍ലൈനായും നേരിട്ടും അടക്കാം
തിരുവനന്തപുരം: ഗാര്‍ഹിക-ഗാര്‍ഹികേതര-വ്യവസായ ഉപഭോക്താക്കള്‍ക്ക് ഇനി കാഷ് കൗണ്ടറിലൂടെയും ഓണ്‍ലൈനായും വെള്ളക്കരം അടക്കാം.ഗാര്‍ഹിക ഉപഭോക്താക്കള്‍ ഒഴികെയുള്ളവരുടേത് ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കൂവെന്ന ഉത്തരവ് വാട്ടര്‍ അതോറിറ്റി മരവിപ്പിച്ചു.500 രൂപ വരെയുള്ള വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈന്‍ വഴിയും കാഷ് കൗണ്ടര്‍ വഴിയും അടക്കാനുള്ള സൗകര്യം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമാക്കി ജനുവരിയില്‍ ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്.
പരിഷ്കാരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്.അതേസമയം, ഫെബ്രുവരി മൂന്നിന് നിലവില്‍ വന്ന പുതിയ നിരക്കോടെ വെള്ളക്കരത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജലഅതോറിറ്റി പുറത്തുവിട്ട അന്തിമ നിരക്ക് പ്രകാരം മാസം 25 കിലോ ലിറ്റര്‍ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് 250 രൂപയോളം വര്‍ധന വരും. വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്കും നിരക്ക് ഗണ്യമായി കൂടും.എന്നാല്‍, ഫിക്സഡ് ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടില്ല.
15,000 ലിറ്റര്‍വരെ മാസം ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വെള്ളക്കരം നല്‍കേണ്ട എന്ന നില തുടരും.മാസം 5000 ലിറ്റര്‍വരെ ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപ അധികം നല്‍കേണ്ടിവരും. നിലവില്‍ 22.05 രൂപ കൊടുത്തിരുന്നവര്‍ ഇനി 72.05 രൂപയാണ് നല്‍കേണ്ടിവരിക. രണ്ടിരട്ടിയോളം വര്‍ധനയാണ് വന്നത്. സമാന നിരക്കിലുള്ള വമ്ബന്‍ വര്‍ധനയാണ് എല്ലാ സ്ലാബുകളിലും ഉണ്ടായത്.