ബംഗളൂരു: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തുകയും ഉദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി മൂന്നിന് ബംഗളൂളു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മാനസി സതീബൈനു എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലേക്ക് പോകാനാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.യാത്രക്കാരെ കടത്തിവിടുന്ന നടപടിക്രമങ്ങള്‍ക്കിടയിലാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗിനെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചത്.
8.30ന് വിമാനത്താവളത്തിലെത്തിയ മാനസി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും തനിക്ക് കൊല്‍ക്കത്തയിലേക്ക് പോകാനുള്ളതാണെന്നും സന്ദീപിനോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കാത്തിരിക്കണമെന്ന് സന്ദീപ് മാനസിയോട് ആവശ്യപ്പെട്ടു.ഇതോടെ യുവതി ആക്രോശിക്കുകയും തനിക്ക് എത്രയും വേഗം കൊല്‍ക്കത്തയില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ വിമാനത്താവളത്തില്‍ ബോംബ് ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
താന്‍ പറയുന്നത് പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത മാനസി ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും തള്ളുകയും ചെയ്തെന്ന് സന്ദീപ് പറഞ്ഞു. സി.ഐ.എസ്.എഫ് അധികൃതര്‍ ഇവരെ പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ചില കാരണങ്ങളാല്‍ മാനസി പിരിമുറുക്കത്തിലായിരുന്നെന്നും ഇവരുടെ പ്രവൃത്തിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഉദ്യോഗസ്ഥരോട് മാനസിയുടെ കുടുംബം പറഞ്ഞു.
വിവാഹമോചനത്തിനു ശേഷവും സ്ത്രീക്കു ജീവനാംശം അവകാശപ്പെടാം: ഹൈക്കോടതി
മുംബൈ: വിവാഹ മോചനത്തിനു ശേഷവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാശം അവകാശപ്പെടാമെന്നു ബോംബെ ഹൈക്കോടതി.വിവാഹ മോചനം നേടിയ ഭാര്യയ്ക്കു പ്രതിമാസം ആറായിരം രൂപ വീതം നല്‍കാനുള്ള സെഷന്‍സ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.ഒരേ വീട്ടില്‍ വിവാഹ ബന്ധത്തിലൂടെയോ അതിനു സമാനമായ രീതിയിലോ ഒരുമിച്ചു കഴിഞ്ഞവരെയാണ്, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബ ബന്ധം എന്നു നിര്‍വചിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ആര്‍ജി അവചത് പറഞ്ഞു.
ഏതു കാലത്തും ഈ ബന്ധപ്രകാരം ഒരുമിച്ചു കഴിഞ്ഞവര്‍ നിയമത്തിന്റെ നിര്‍വചനത്തില്‍ പെടുമെന്ന് കോടതി വ്യക്തമാക്കി.2013 മെയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആയ ഹര്ജിക്കാരന് വിവാഹിതനായത്. 2013 ജൂലൈയില്‍ തന്നെ ഇവര്‍ വേര്‍പിരിഞ്ഞു, പിന്നീട് നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തു. വിവാഹ മോചന സമയത്ത്, ഗാര്‍ഹിക പീഡന നിമയപ്രകാരം ജീവനാംശത്തിന് ഭാര്യ ആവശ്യം ഉന്നയിച്ചിരുന്നു. കുടുംബ കോടതി ഇതു തള്ളി.
എന്നാല്‍ 2021ല്‍ സെഷന്‍സ് കോടതി ഈ ആവശ്യത്തില്‍ അനുകൂല വിധി പറഞ്ഞു. ഇതിനെതിരെ ഭര്‍ത്താവ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.വിവാഹ മോചനത്തിന്റെ സമയത്തുതന്നെ ജീവനാംശം സംബന്ധിച്ച കുടിശ്ശികയെല്ലാം തീര്‍ത്തതാണെന്ന് ഹര്ജിക്കാരന് വാദിച്ചു. നിലവില്‍ ഈ സ്ത്രീയുമായി തനിക്കു ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജീവനാംശം നല്കാന് ബാധ്യതയില്ലെന്നും വാദിച്ചു. എന്നാല്‍ വിവാഹ മോചനത്തിനു ശേഷവും ഗാര്‍ഹിക പീഡന നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാവുമെന്ന എതിര്‍കക്ഷിയുടെ വാദം കോടതി അംഗീകരിച്ചു.