ബെംഗളൂരു: കോവിഡിന്റെ നാലാം തരംഗത്തെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ നഗരത്തിലെ ആൾ തിരക്കേറിയ ഭാഗങ്ങളിൽ ആളുകൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പു വരുത്താനായി മാർഷലുകളെ വിന്യസിക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.
ഇതിന്റെ മുന്നോടിയായി 30 മാർഷലുകളെ വിവിധ മാർക്കറ്റ് പ്രദേശങ്ങളിൽ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.കോവിഡ് നിയമ ലംഘനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മാർഷലുകൾ ജനങ്ങളെ ബോധ്യപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ കർണാടക : വീണ്ടും അതിർത്തിയിൽ യുദ്ധകാലം വന്നേക്കുമോ?
ബെംഗളൂരു: കർണാടകയിലടക്കം കോവിഡ് കേസുകളിൽ വർധനവുണ്ടായാൽ കേരളം, മഹാരാഷ്ട്ര അതിർത്തികളിലും വിമാനത്താവളങ്ങളിലും നീരീക്ഷണമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.
കഴിഞ്ഞ മൂന്നു തരംഗങ്ങളിലും കേരള മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേസുകൾ വർധിച്ചിരുന്നുവെന്നും ഇതേ തുടർന്ന് ഇരു അതിർത്തികളിലും സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാർക്കായി പരിശോധനകൾ ഏർപ്പെടുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിലവിൽ അത്തരം സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് കേസുകളിൽ നേരിയ വർധനവുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് മാസ്ക്, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു.