ബെംഗളൂരു: യൂറോപ്പിലേക്കു കുടിയേറാൻ പണം സ്വരൂപിക്കാനായി കവർച്ച പതിവാക്കിയാളെ സഞ്ജയ് നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനിയായ ഭാര്യയെയും കൂട്ടി യൂറോപ്പിലേക്കു പോകുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് അറസ്റ്റിലായ ഹൈദരാബാദ് സ്വദേശി വിനോദ് കുമാർ പൊലീസിനോടു പറഞ്ഞു.
ഇയാളിൽ നിന്ന് 2 ലക്ഷം രൂപയും 792 ഗ്രാം സ്വർണാഭരണവും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളിയായ രോഹിത് മണ്ഡലിനെ കഴിഞ്ഞ ദിവസം ബംഗാളിൽ അറസ്റ്റ് ചെയ്തിരുന്നു.
കൊൽക്കത്തയിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ബംഗ്ലദേശ് സ്വദേശിനിയെ വിവാഹം ചെയ്തത്. തുടർന്നാണ് കവർച്ചക്കായി ബെംഗളൂരു തിരഞ്ഞെടുത്തത്. നഗരത്തിൽ 22 ഇടങ്ങളിൽ ഇയാൾ മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തി.