ബെംഗളൂരു: മസ്ദിജുകൾക്ക്ഉച്ചഭാഷിണികൾ നീക്കാൻ മേയ് 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമസേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തിയാൽ, മേയ് 9 മുതൽ ക്ഷേത്രങ്ങളിൽ രാവിലെ ഹനുമാൻ ചലിസയും, ശ്രീരാമജയ മന്ത്രവും ഉച്ചഭാഷിണികളിലൂടെ മുഴക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി വീടുവീടാന്തരം ബോധവൽക്കരണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് വിവിധ മഠങ്ങളുടെയും മതാധ്യക്ഷന്മാരുടെയും പിന്തുണ തേടിയിട്ടുണ്ട്. മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നീക്കണമെന്ന് ആവശ്യപ്പെട്ട് അതതു ജില്ലാ കമ്മിഷണർമാർക്ക് ശ്രീരാമസേന നിവേദനവും നൽകി.
അതേസമയം മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള
കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ 6 വരെ ഉച്ചഭാഷിണികൾ നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഘട്ടംഘട്ടമായി നടപ്പിലാനാണ് സർക്കാർ തീരുമാനം. കോടതി നിർദേശം ആരാധനാലയങ്ങൾ കർശനമായി പാലിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിജിപി പ്രവീൺ സൂദ് ഇതിനോടകം ഉത്തരവിറക്കിയിട്ടുമുണ്ട്.
എന്നാൽ മസ്ജിദുകൾക്ക് സമയ പരിധി നിശ്ചയിച്ച് ശ്രീരാമ സേന മുന്നോട്ടു പോകുന്നതും ദിവസങ്ങളിൽ സർക്കാരിനെ വെട്ടിലാക്കിയേക്കും. ഹിജാബ്, ഹലാൽ പ്രശ്നങ്ങൾക്കു പിന്നാലെയാണ് തീവ്രഹിന്ദു സംഘടനകൾ മസ്ജിദുകളിലെ ഉച്ചഭാഷിണി വിവാദമാക്കുന്നത്.