ബെംഗളൂരു: ബ്രഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) വൻതിരിച്ചടി. ടെൻഡർ വിളിക്കാതെ 1,171 കോടി രൂപയുടെ റോഡ്, ഡ്രെയിനേജ് പദ്ധതികൾ ഏറ്റെടുക്കാനുള്ള ബിബിഎംപിയുടെ അഭ്യർത്ഥന സംസ്ഥാന സർക്കാർ നിരസിച്ചു. ഭൂരിഭാഗം പദ്ധതികളും പൗരസമിതി അവകാശപ്പെടുന്നതുപോലെതന്നെ അടിയന്തര സ്വഭാവമുള്ളതല്ലെന്നും നഗരവികസന വകുപ്പ് കണ്ടെത്തി.
കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴയിൽ നഗരത്തിലെ മോശം റോഡുകളുടെ പേരിൽ ബിബിഎംപിയും സംസ്ഥാന സർക്കാരും വ്യാപക വിമർശനത്തിന് വിധേയമായിരുന്നു. പ്രകൃതിദുരന്തം അല്ലെങ്കിൽ സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കർണാടക പൊതു സംഭരണ നിയമത്തിലെ സെക്ഷൻ 4(എ), (ജി) പ്രകാരമുള്ള ടെൻഡർ നടപടികൾ മറികടക്കാൻ പ്രളയ നാശനഷ്ടത്തെയാണ് സിവിൽ ബോഡി ചൂണ്ടിക്കാട്ടിയത്.
എന്നാൽ അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവൃത്തികൾ ഉൾപ്പെടുത്തി പ്രത്യേക ടെൻഡറുകൾ അയക്കാൻ യുഡിഡി അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗ് ബിബിഎംപിയോട് ആവശ്യപ്പെട്ടു. കൂടാതെ അവശേഷിക്കുന്ന പ്രവൃത്തികൾ ഒന്നുകിൽ ബിബിഎംപിയുടെ സ്വന്തം ഗ്രാന്റിലോ അഥവാ സർക്കാർ അടുത്തിടെ അംഗീകരിച്ച അമൃത് നഗരോത്ഥാന പദ്ധതിയുടെ കർമപദ്ധതിയിലോ ഉൾപ്പെടുത്തണമെന്നും വകുപ്പ് നിർദേശിച്ചു.