ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 24മണിക്കൂറിനുള്ളില്‍ പരിഹാരം നിര്‍ദ്ദേശിക്കണമെന്ന് സുപ്രീം കോടതി വിവിധ സര്‍ക്കാരുകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.എന്നാല്‍ ഈ വിഷയത്തില്‍ വിചിത്രമായ മറുപടി നല്‍കിയിരിക്കുകയാണ് യു പി സര്‍ക്കാര്‍. അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നും എത്തുന്ന മലിനമായ വായുവാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന് യു പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. യു പിയില്‍ നിന്നുമുള്ള വായുവല്ല ഡല്‍ഹിയില്‍ എത്തുന്നത്. യുപിയില്‍ നിന്നും കാറ്റ് ഡല്‍ഹിയിലേക്കല്ല സഞ്ചരിക്കുന്നതെന്നും, താഴേക്കാണ് കാറ്റിന്റെ ഗതിയെന്നും കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഡല്‍ഹിയിലെ വായുവില്‍ കൂടുതലും പാകിസ്ഥാനില്‍ നിന്നുമാണ് വരുന്നത്.യുപിയുടെ വിചിത്ര ന്യായത്തെ പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ? എന്ന ചോദ്യം ഉയര്‍ത്തിയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ പരിഹസിച്ചത്. മലിനീകരണത്തിന്റെ പേരില്‍ വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതിലും യു പി സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഫാക്ടറികള്‍ പൂട്ടിയാല്‍ അത് കരിമ്ബ്, പാല്‍ വ്യവസായങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഉത്കണ്ഠ ബോധിപ്പിച്ചു. കേസ് ഡിസംബര്‍ 10ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി നഗരത്തില്‍ മലിനീകരണത്തിന് കാരണമാകുന്ന ഫാക്ടറികളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നയോഗിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ വികാസ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസവും വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുതിര്‍ന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്ബോള്‍ മൂന്നും നാലും വയസുള്ള കുട്ടികളെ സ്‌കൂളലേക്ക് വിടുന്നതിന്റെ യുക്തി എന്താണെന്ന് വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഡല്‍ഹി സര്‍ക്കാരനോട് ചോദിച്ചു.പാഠഭാഗങ്ങള്‍ തീരുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറന്നതെന്നും അതേസമയം ആവശ്യക്കാര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നുണ്ടെന്നും ഡല്‍ഹി സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭഷേക് സിംഗ്വി ബോധിപ്പിച്ചു. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ പഠനം എന്നു പറഞ്ഞാല്‍ ആരെങ്കിലും വീട്ടിലിരിക്കുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തങ്ങള്‍ക്കും മക്കളും കൊച്ചുമക്കളുമുണ്ട്. മഹാമാരി തുടങ്ങിയതില്‍ പിന്നെ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടു കാണുകയാണ്. ഡല്‍ഹി സര്‍ക്കാരിനെ ഭരണത്തില്‍ സഹായിക്കാന്‍ വേറെ ആളെ നിയമക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.